മേയ് 16ന് കേരളത്തില്‍ വോട്ടെടുപ്പ്; വോട്ടെണ്ണല്‍ 19ന്

6/19pm 4/3/2016

th (3)

ന്യൂഡല്‍ഹി: കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തില്‍ മേയ് 16നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 19ന്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രില്‍ 22. നാമനിര്‍ദേശപത്രിക സമര്‍പ്പണം 29വരെ. സൂക്ഷ്മപരിശോധന ഏപ്രില്‍ 30ഉം പിന്‍വലിക്കാനുള്ള അവസാന തീയതി മേയ് രണ്ടും ആണ്.

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഒറ്റ ഘട്ടമായി മേയ് 16നും അസമില്‍ രണ്ട് ഘട്ടങ്ങളായും (ഏപ്രില്‍ 4, ഏപ്രില്‍ 11), പശ്ചിമ ബംഗാളില്‍ ആറ് ഘട്ടങ്ങളായും (ഏപ്രില്‍ 4, ഏപ്രില്‍ 11, ഏപ്രില്‍ 17, ഏപ്രില്‍ 21, ഏപ്രില്‍ 30, മേയ് 5) വോട്ടെടുപ്പ് നടക്കും. അഞ്ചിടത്തെ വോട്ടെണ്ണല്‍ 19ന് ഒരുമിച്ച് നടക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ നസീം സെയ്ദി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തില്‍ 2.56 കോടി വോട്ടര്‍മാരുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലായി ആകെ 17 കോടി വോട്ടര്‍മാര്‍. ഇത് ആദ്യമായി നിഷേധ വോട്ടിന് പ്രത്യേക ചിഹ്നവും സ്ഥാനാര്‍ഥികളുടെ ചിത്രവും വോട്ടിങ് മെഷീനില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടര്‍മാരുടെ ചിത്രം പതിച്ച സ്ലിപ്പുകള്‍ ഇലക്ടോറല്‍ ഓഫീസര്‍മാര്‍ വീടുകളില്‍ വിതരണം ചെയ്യും. ഭിന്നശേഷിയുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യം ലഭ്യമാക്കും. വോട്ടെടുപ്പിനായി കേരളത്തില്‍ 21,000 പോളിങ് സ്‌റ്റേഷനുകള്‍ ഒരുക്കും.

ഡല്‍ഹിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്പൂര്‍ണ യോഗമാണ് തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച തീരുമാനമെടുത്തത്. ഇന്നു മുതല്‍ മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ അറിയിച്ചു. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കും. അഞ്ച് സംസ്ഥാനങ്ങളിലെ എല്ലാ ജില്ലകളിലും അഞ്ച് വീതം കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകരെ നിയമിക്കും.

അസമില്‍ ഒന്നാം ഘട്ടം61 സീറ്റ്, രണ്ടാംഘട്ടം65 സീറ്റ്, ബംഗാളില്‍ ഒന്നാംഘട്ടം18 സീറ്റ് (ഏപ്രില്‍ 4), 31 സീറ്റ് (ഏപ്രില്‍11), രണ്ടാംഘട്ടം56 സീറ്റ്, മൂന്നാംഘട്ടം62 സീറ്റ്, നാലാംഘട്ടം49 സീറ്റ്, അഞ്ചാം ഘട്ടം53 സീറ്റ്, ആറാംഘട്ടം25 സീറ്റ്, തമിഴ്‌നാട്ടില്‍234 സീറ്റ്, പുതുച്ചേരി30 സീറ്റ്, കേരളം140 എന്നിങ്ങനെയാണ് വിവിധ തീയതികളില്‍ വോട്ടെടുപ്പ് നടക്കുന്ന നിയോജക മണ്ഡലങ്ങള്‍.