മേലുദ്യോഗസ്ഥരുടെ പീഡനം തുറന്നുപറഞ്ഞ് മറ്റൊരു സൈനികനും രംഗത്ത്.

08:03 am 14/1/2017
unnamed
ന്യൂഡല്‍ഹി: സൈന്യത്തില്‍ പട്ടിണിയും വിവേചനവുമെന്ന പരാതികള്‍ക്ക് പിന്നാലെ, മേലുദ്യോഗസ്ഥരുടെ പീഡനം തുറന്നുപറഞ്ഞ് മറ്റൊരു സൈനികനും രംഗത്ത്.
ഡറാഡൂണിലെ 42 ഇന്‍ഫന്‍ററി ബ്രിഗേഡിലെ ലാന്‍സ് നായിക് യജ്ഞ പ്രതാപ് സിങ്ങാണ് പരാതിക്കാരന്‍. സൈനികര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തെഴുതിയതിന്‍െറ പേരില്‍ മേലുദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നുവെന്നാണ് ഇയാളുടെ പരാതി.

ഇതന്വേഷിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് നിര്‍ദേശിച്ചെങ്കിലും അന്വേഷണത്തിന്‍െറ പേരില്‍ തന്നെ പീഡിപ്പിക്കുകയാണ് മേലുദ്യോഗസ്ഥര്‍ ചെയ്യുന്നതെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പുറത്തുവന്ന വിഡിയോയില്‍ യജ്ഞ പ്രതാപ് സിങ് പറയുന്നു.

രാജ്യദ്രോഹിയെന്ന് വിളിച്ചും പട്ടാള കോടതിയില്‍ വിചാരണ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയും ഉറക്കം കെടുത്തുകയാണ്. ആത്മഹത്യ ചെയ്യേണ്ട സാഹചര്യത്തിലത്തെിയെങ്കിലും സേനയുടെ യശസ്സിനെ കരുതി അങ്ങനെ ചെയ്തില്ല. മേലുദ്യോഗസ്ഥരുടെ പട്ടിയെ മേയ്ക്കാനും അവരുടെ കുട്ടികളെ കളിപ്പിക്കാനുമൊക്കെയാണ് സാധാരണ ജവാന്മാരെ നിയോഗിക്കുന്നതെന്നും യജ്ഞ പ്രതാപ് പരാതിപ്പെടുന്നു.