രാജീവ്‌ ഗാന്ധി സ്‌മാരകം: കുടിശികയ്‌ക്കായി കരാറുകാരന്‍ നിയമനടപടിക്ക്‌, സോണിയയെ കോടതികയറ്റി കേരളത്തിലെ ഗ്രൂപ്പ്‌ പോര്‌

10:06am 8/6/2016
download (3)
തിരുവനന്തപുരം: കോണ്‍ഗ്രസ്‌ സംസ്‌ഥാനഘടകത്തിലെ ഗ്രൂപ്പ്‌ പോര്‌ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ കോടതി കയറ്റുന്നു. മുന്‍പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ പേരില്‍ കെ.പി.സി.സി. നിര്‍മിച്ച സ്‌മാരകമാണു സോണിയയെ പ്രതിക്കൂട്ടിലാക്കിയത്‌.
സ്‌മാരകനിര്‍മാണം പൂര്‍ത്തിയായി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനാല്‍ കരാറുകാരായ ഹീതര്‍ കണ്‍സ്‌ട്രക്‌ഷന്‍സ്‌ സോണിയയെ ഒന്നാംപ്രതിയാക്കി കോടതിയെ സമീപിച്ചു.
കെട്ടിടനിര്‍മാണത്തിന്റെ കുടിശികയായ 2.80 കോടിയിലേറെ രൂപ 13.5% പലിശയും ചേര്‍ത്ത്‌ കിട്ടണമെന്നാണു ഹര്‍ജിയിലെ ആവശ്യം. കെട്ടിടനിര്‍മാണത്തിനു മുന്‍കൈയെടുത്ത മുന്‍ കെ.പി.സി.സി. അധ്യക്ഷന്‍കൂടിയായ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല, കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രാജീവ്‌ ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡെവലപ്‌മെന്റ്‌ സ്‌റ്റഡീസ്‌ ഡയറക്‌ടര്‍ ഹിദുര്‍ മുഹമ്മദ്‌ എന്നിവരാണു മറ്റു പ്രതികള്‍. രമേശ്‌ കെ.പി.സി.സി. അധ്യക്ഷനായിരിക്കേയാണു സ്‌മാരകം പൂര്‍ത്തിയായത്‌.
ഹീതര്‍ കണ്‍സ്‌ട്രക്‌ഷന്‍സ്‌ മാനേജിങ്‌ പാര്‍ട്‌ണര്‍ രാജീവാണ്‌ അഡ്വ: നെടുമങ്ങാട്‌ വി.എ. ബാബുരാജ്‌ മുഖേന തിരുവനന്തപുരം സബ്‌കോടതിയെ സമീപിച്ചത്‌. ആകെ രണ്ടു കേസുകളാണു നല്‍കിയിട്ടുള്ളത്‌. നാഷണല്‍ ഹെറാള്‍ഡ്‌ കേസില്‍ കോടതി കയറിയ സോണിയയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ്‌ ഈ നീക്കം.
ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കായാണു തലസ്‌ഥാനജില്ലയിലെ നെയ്യാര്‍ ഡാമില്‍ കെ.പി.സി.സി. വാങ്ങിയ രണ്ടര ഹെക്‌ടറില്‍ രാജീവ്‌ ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ സ്‌ഥാപിച്ചത്‌.
മലേഷ്യയിലെ യൂത്ത്‌ സെന്റര്‍ മാതൃകയിലാണു കെട്ടിടരൂപകല്‍പന. 2013 സെപ്‌റ്റംബറില്‍ പ്രധാനകെട്ടിടത്തിന്റെ പണി തീര്‍ത്ത്‌ സോണിയാ ഗാന്ധിയെക്കൊണ്ട്‌ ഉദ്‌ഘാടനം ചെയ്യിച്ചു. അതുമുതലുള്ള ബില്‍ കുടിശികയാണു കരാറുകാരനു ലഭിക്കാനുള്ളത്‌. ബില്ലുകള്‍ പരിശോധിച്ച്‌ ഒരുമാസത്തിനകം പണം കൊടുക്കുന്ന രീതിയാണു കെ.പി.സി.സി. കൈക്കൊണ്ടിരുന്നത്‌.
എന്നാല്‍ ഉദ്‌ഘാടനത്തിനായി ധൃതിയില്‍ പണി പൂര്‍ത്തിയാക്കാന്‍ രമേശും ഉമ്മന്‍ ചാണ്ടിയൂം കരാറുകാരനോടു നിര്‍ദേശിച്ചു. ഫണ്ടിനു ബുദ്ധിമുട്ടുണ്ടാകില്ലെന്ന്‌ ഉറപ്പുനല്‍കിയതിന്റെ അടിസ്‌ഥാനത്തില്‍ ബാങ്ക്‌ വായ്‌പയെടുത്ത്‌ പ്രധാനകെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചെന്നു പരാതിയില്‍ പറയുന്നു. ഡോര്‍മെറ്ററി നിര്‍മാണം പൂര്‍ത്തിയായില്ല.
പണി പൂര്‍ത്തിയാക്കിയശേഷം 2,80,40,376 രൂപയുടെ ബില്‍ കെ.പി.സി.സിക്കു നല്‍കി. (പ്രധാനകെട്ടിടം-1,16,58,806 രൂപ, ഡോര്‍മെറ്ററി-76,85,750 രൂപ, ഇന്റീരിയര്‍-56,91,470 രൂപ, വൈദ്യുതീകരണം-30,04,356 രൂപ). ഇതിനിടെ രമേശിനു പകരം വി.എം. സുധീരന്‍ കെ.പി.സി.സി. അധ്യക്ഷനായി. ഇതുസംബന്ധിച്ച വിവാദങ്ങളേത്തുടര്‍ന്ന്‌ മറ്റു നേതാക്കള്‍ കെട്ടിടം പണിയുടെ ഉത്തരവാദിത്വത്തില്‍നിന്നു തലയൂരി. ഇത്രയും ഭീമമായ ചെലവില്‍ ഒരു സംരംഭം കെ.പി.സി.സിക്ക്‌ ആവശ്യമുണ്ടായിരുന്നില്ലെന്ന നിലപാട്‌ സുധീരനുമെടുത്തതോടെ കരാറുകാരന്‍ വെട്ടിലായി.
കരാറുകാരന്‍ പിന്നീടു സോണിയയെ നേരില്‍കണ്ട്‌ കാര്യങ്ങളവതരിപ്പിച്ചു. തുടര്‍ന്ന്‌ എത്രയും വേഗം കുടിശിക കൊടുത്തുതീര്‍ക്കാന്‍ സോണിയ കെ.പി.സി.സിക്കു നിര്‍ദേശം നല്‍കിയെങ്കിലും പാലിക്കപ്പെട്ടില്ല.
ഇതേത്തുടര്‍ന്നാണു പ്രശ്‌നം കോടതി കയറിയത്‌. ഫെഡറല്‍ ബാങ്കില്‍നിന്നു വായ്‌പയെടുത്ത രണ്ടരക്കോടിയോളം രൂപയ്‌ക്ക്‌ 13.5% പലിശയുള്‍പ്പെടെ ലഭിക്കണമെന്നാണു പരാതിക്കാരന്റെ ആവശ്യം.
കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ പോരാണു കുടിശികയടയ്‌ക്കാതിരിക്കാന്‍ കാരണമെന്നു പാര്‍ട്ടി വൃത്തങ്ങളില്‍തന്നെ ആരോപണമുയര്‍ന്നു. കെ.പി.സി.സി. ഫണ്ടില്‍നിന്ന്‌ ഒരുകോടിയിലേറെ രൂപ എ.ഐ.സി.സിക്കു നല്‍കി സ്‌ഥാനം അരക്കിട്ടുറപ്പിച്ച സുധീരന്‍ എന്തുകൊണ്ടു കെട്ടിടനിര്‍മാണക്കുടിശിക നല്‍കുന്നില്ലെന്ന്‌ എ, ഐ ഗ്രൂപ്പുകള്‍ ചോദിക്കുന്നു.