09:17 AM 18/08/2016
റിയോ ഡെ ജെനീറോ: വനിതകളുടെ 58 കിലോഗ്രാം ഗുസ്തി ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ സാക്ഷി മാലിക്കാണ് ഇന്ത്യയുടെ മാനം കാത്തത്. കിര്ഗിസ്താെൻറ ഐസുലു ടിന്‍ബെക്കോവക്കെതിരെ 8–5നായിരുന്നു 23കാരിയായ ഇന്ത്യൻ താരം വിജയിച്ചത്.
ആദ്യ പിരീയഡില്‍ പിന്നിലായിരുന്ന സാക്ഷി രണ്ടാം പിരിയിഡിലാണ് കിര്‍ഗിസ്താന്‍ താരത്തിനെതിരെ തിരിച്ചു വന്നത്. ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാ ഇന്ത്യന്‍ താരവും ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ വനിതയുമാണ് സാക്ഷി.
ക്വാർട്ടർ ഫൈനലിൽ തോറ്റ് പുറത്തായ സാക്ഷി റെപ്പഷാജെ മൽസരത്തിലൂടെയാണ് ജേതാവായത്. ക്വാർട്ടറിൽ സാക്ഷിയെ തോൽപിച്ച റഷ്യൻ താരം വലേറിയ ഫൈനലിൽ കടന്നതോടെ സാക്ഷിക്ക് റെപ്പഷാജെയിലേക്ക് വഴിതെളിഞ്ഞു. റെപ്പഷാജെയുടെ ആദ്യ റൗണ്ടിൽ മംഗോളിയയുടെ ഒർഖോൺ പുറെഡോർജിനെ 12-3ന് തോൽപിച്ചതോടെയാണ് സാക്ഷി വെങ്കല പോരാട്ടത്തിന് യോഗ്യത നേടിയത്. സാക്ഷിക്ക് 12 പോയിന്‍റും മംഗോളിയൻ താരത്തിന് മൂന്ന് പോയിന്‍റും കിട്ടി.