റേഷന്‍ കാര്‍ഡ് തിരുത്തല്‍ നവംബര്‍ അഞ്ചുവരെ നീട്ടി

09:50 am 26/10/2016
download (1)
തിരുവനന്തപുരം: റേഷന്‍ കാര്‍ഡിനുള്ള മുന്‍ഗണനാ പട്ടികയിലെ അപാകതകള്‍ തിരുത്താനുള്ള അവസാന തീയതി നവംബര്‍ അഞ്ചുവരെ നീട്ടിയതായി മന്ത്രി പി. തിലോത്തമന്‍ നിയമസഭയില്‍ അറിയിച്ചു. ഇതിലെ ആക്ഷേപങ്ങളും അവകാശവാദങ്ങളും ഒക്ടോബര്‍ 30 വരെ സ്വീകരിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.
ഇതിനിടയില്‍ വരുന്ന അവധി ദിവസങ്ങളിലും താലൂക്ക് സപൈ്ള ഓഫിസുകള്‍ പ്രവര്‍ത്തിക്കും. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും വില്ളേജ് ഓഫിസുകളിലും താലൂക്ക് സപൈ്ള ഓഫിസ്, സിറ്റി റേഷനിങ് ഓഫിസ് എന്നിവിടങ്ങളിലും പരാതി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രിയുടെ ഓഫിസ് അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി/ മുനിസിപ്പല്‍ ഓഫിസിലെ ജൂനിയര്‍ സൂപ്രണ്ടില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ ചെയര്‍മാനായും റേഷനിങ് ഇന്‍സ്പെക്ടര്‍ കണ്‍വീനറായും വില്ളേജ് ഓഫിസര്‍, ഐ.സി.ഡി.എസ് ഓഫിസര്‍ എന്നിവര്‍ അംഗങ്ങളായുമുള്ള വെരിഫിക്കേഷന്‍ കമ്മിറ്റി പരാതികളില്‍ തീര്‍പ്പുകല്‍പിക്കും.
റേഷന്‍ വാതില്‍പടി സംവിധാനം അടക്കം ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാന്‍ മാര്‍ഗനിര്‍ദേശക ജില്ലയായി തെരഞ്ഞെടുത്തിരിക്കുന്നത് കൊല്ലം ജില്ലയെയാണ്. നവംബര്‍ ഒന്നുമുതല്‍ സര്‍ക്കാര്‍ നേരിട്ട് എഫ്.സി.ഐ സംഭരണശാലകളില്‍നിന്ന് റീട്ടെയില്‍ വ്യാപാരികള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചുകൊടുക്കാനുള്ള ക്രമീകരണം നടത്തിവരുകയാണ്. ശേഷിക്കുന്ന ജില്ലകളില്‍ 2017 ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതി പൂര്‍ണമായി നടപ്പില്‍ വരുത്തും.
WRITE YOUR COMMENTS