വ്യക്തിവൈരാഗ്യം: കുഞ്ഞിനെ മുത്തച്ഛന്റെ സഹോദരി പുഴയിലെറിഞ്ഞ് കൊന്നു

09:55 pm 15/10/2016

Newsimg1_26462808

ആമ്പല്ലൂര്‍: പുതുക്കാട് പാഴായിയില്‍ നാലുവയസ്സുകാരി പുഴയില്‍ വീണ് മരിച്ച സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ നീഷ്മയുടെ അച്ഛന്റെ സഹോദരി ശൈലജയെ(49) പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി നന്ദനം വീട്ടില്‍ രജിത്ത-്‌നീഷ്മ ദമ്പതികളുടെ ഏക മകള്‍ മേബയാണ് മരിച്ചത്. കുടുംബത്തോടുള്ള വൈരാഗ്യമാണ് കൊലക്ക് പ്രേരിപ്പിച്ചതെന്ന് ശൈലജ പൊലീസിന് മൊഴി നല്‍കി.

വ്യാഴാഴ്ച വൈകീട്ടാണ് നീഷ്മയുടെ പാഴായിയിലെ വീടിന് സമീപത്തെ മണലി പുഴയില്‍ മേബ മുങ്ങിമരിച്ചത്. പുഴയുടെ അരികിലേക്ക് കുട്ടി പോകാറില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ വീട്ടുകാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് പൊലീസ് ബന്ധുക്കളെ ചോദ്യം ചെയ്തത്.

മിഠായി കാണിച്ച് പ്രലോഭിപ്പിച്ച് എടുത്തു കൊണ്ടുപോയശേഷം വായും മൂക്കും പൊത്തിപ്പിടിച്ച് കുട്ടിയെ പുഴയിലേക്ക് എറിയുകയായിരുന്നുവെന്ന് ശൈലജ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സംഭവ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.

വ്യാഴാഴ്ച വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു. സംശയം തോന്നിയ വീട്ടുകാര്‍ പുഴയില്‍ ഇറങ്ങി നോക്കിയപ്പോഴാണ് കുട്ടിയെ കണ്ടത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. രജിത്ത് വിദേശത്തായതിനാല്‍ നീഷ്മയും മേബയും പാഴായിയിലാണ് താമസിക്കുന്നത്. പുതുക്കാട് മേരിമാത സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിനിയാണ്.