ശ്രീനഗര്‍-ജമ്മു ദേശീയപാതക്കരികില്‍ ഏറ്റുമുട്ടല്‍ മൂന്നാം ദിവസവും തുടരുന്നു

09:34 am 12/10/2016
images (1)

ശ്രീനഗര്‍: ശ്രീനഗര്‍-ജമ്മു ദേശീയപാതക്കരികില്‍ പാംപോറില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ മൂന്നാം ദിവസവും തുടരുന്നു. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 6.30നാണ് എന്‍റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടസമുച്ചയത്തില്‍ തീവ്രവാദികള്‍ കയറിക്കൂടിയത്. തുടര്‍ന്ന് കെട്ടിടം വളഞ്ഞ സുരക്ഷാസേന തിരച്ചിലും തിരിച്ചടിയും തുടങ്ങി. രണ്ടോ മൂന്നോ തീവ്രവാദികളാണ് കെട്ടിടത്തിനുള്ളിലേക്ക് ഇരച്ചുകയറിയതെന്നാണ് സംശയിക്കുന്നത്. ഒരു മുറിയിലെ പരവതാനിക്ക് തീയിട്ടാണ് നുഴഞ്ഞുകയറ്റം തീവ്രവാദികള്‍ സുരക്ഷാസേനയുടെ ശ്രദ്ധയില്‍പെടുത്തിയത്.

പരസ്പരമുള്ള വെടിവെപ്പില്‍ സൈനികന് പരിക്കേറ്റു. മോര്‍ട്ടാര്‍ ഷെല്ലുകളും യന്ത്രത്തോക്കുകളും ഉപയോഗിച്ചാണ് സൈന്യം തീവ്രവാദികളെ നേരിടുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതേ കെട്ടിടത്തില്‍ തീവ്രവാദികള്‍ ഇരച്ചുകയറിയിരുന്നു. സെയ്താപുരയില്‍ പെല്ലറ്റ് ആക്രമണത്തില്‍ 12കാരന്‍ ജുനൈദ് അഖൂന്‍ മരിച്ചതിനെ തുടര്‍ന്ന് ശ്രീനഗറിന്‍െറ ഉള്‍പ്രദേശങ്ങളിലെ അഞ്ച് പൊലീസ് സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ തുടരുകയാണ്.