08:22 am 15/09/2016
തിരുവനന്തപുരം ;ഓണക്കാലത്തെ മദ്യവിൽപനയിലൂടെയുള്ള സംസ്ഥാനത്തിന്റെ വരുമാനത്തിൽ വർധനവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15.99 ശതമാനം വർധനവാണ് ഇത്തവണ മദ്യവിൽപനയിലൂടെ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ എട്ടുദിവസംകൊണ്ട് 409.55 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോർപ്പറേഷൻ വിറ്റത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 353.08 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്താണിത്. ഈ മാസം ഒന്നുമുതൽ ഉത്രാടദിനമായ ഇന്നലെ വരെയുള്ള 13 ദിവസംകൊണ്ട് വിറ്റത് 532.34 കോടി രൂപയുടെ മദ്യമാണെന്നും ബിവറേജസ് കോർപ്പറേഷൻ പുറത്തുവിട്ട കണക്കിൽ പറയുന്നു.
ഇത്തവണ ഉത്രാടദിനത്തിൽ മാത്രം 58.01 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷം ഇത് 59 കോടിയായിരുന്നു. ഉത്രാടദിനത്തിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റത് ഇരിങ്ങാലക്കുടയിലാണ്. ഓണക്കാലത്താകെ 53.84 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ മദ്യം വിറ്റ ചാലക്കുടിയിൽ ഇത്തവണ 40 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്.