സാക്ഷി മഹാരാജിൻെറ പ്രസ്താവനക്കെതിരെ ബി.ജെ.പി രംഗത്തെത്തി.

07:36 pm 7/1/2017
images (11)
ന്യൂഡൽഹി: ഇന്ത്യയിലെ ജനസംഖ്യാ വർധനവിന് കാരണം മുസ്ലിംകളാണെന്ന ബി.ജെ.പി എം.പി സാക്ഷി മഹാരാജിൻെറ പ്രസ്താവനക്കെതിരെ ബി.ജെ.പി രംഗത്തെത്തി. പാർട്ടിക്ക് ഈ പ്രസ്താവനവുമായി ഒരു ബന്ധവുമില്ലെന്നും ഇത് ബി.ജെ.പിയുടെ നിലപാടായി കാണരുതെന്നും കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി പ്രതികരിച്ചു. വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതി പ്രകാരം എം.പിക്കെതിരായും മീററ്റിലെ പൊതുപരിപാടിയുടെ സംഘാടകർക്കെതിരെയും പൊലീസ് കേസ് ഫയൽ ചെയ്തു. മഹാരാജിൻെറ പ്രസ്താവനക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സീമിപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.

രാജ്യത്ത് ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കുന്നത് നാലു ഭാര്യമാരും നാൽപതു കുട്ടികളും വേണമെന്ന ആശയത്തെ പിന്തുണക്കുന്നവർ ഉള്ളതുകൊണ്ടാണ്. ഇതിനാൽ ഏക സിവിൽ കോഡ് സർക്കാർ ഉടൻ നടപ്പാക്കണം എന്നായിരുന്നു സാക്ഷിയുടെ പ്രസ്താവന. ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉന്നാവോ എം.പി വിദ്വേഷ പരാമർശവുമായി രംഗത്തെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങൾക്ക് നൽകിയ പൊള്ളയായ വാഗ്ദാനങ്ങളിൽ നിന്നും ശ്രദ്ധ മാറ്റുന്നതിന് വേണ്ടിയാണ് ബി.ജെ.പി എം.പി മതവിദ്വേഷമുണ്ടാക്കുന്ന പരാമർശങ്ങൾ നടത്തിയിരിക്കുന്നതെന്ന് ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാവ് അഖിലേഷ് സിങ് പറഞ്ഞു. നിരന്തരം മതവിദ്വേഷ പരാമർശങ്ങൾ നടത്തുന്ന മഹാരാജിനെ പാർലമെൻറിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

മഹാരാജ് ഇതിനു മുമ്പും മുസ്ലിംകൾക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. മുസ്ലിം സ്ത്രീകളുടെ അവസ്ഥ ചെരിപ്പിനേക്കാൾ ദയനീയമാണെന്ന പരാമർശവും രണ്ട് കുട്ടികളിൽ കൂടുതലുള്ള ദമ്പതിമാരുടെ വോട്ടവകാശം റദ്ദാക്കണമെന്നും മദ്രസകൾ തീവ്രവാദ കേന്ദ്രങ്ങളാണെന്നുമുള്ള പരാമർശങ്ങളും വിവാദമായിരുന്നു.