സിറിയയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള നീക്കം ആരംഭിച്ചതായി റഷ്യ

07:07 am 7/1/2017

download

ഡമസ്കസ്: സിറിയയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള നീക്കം ആരംഭിച്ചതായി റഷ്യന്‍ സായുധസേന മേധാവി വലേറി ജെറസിമോവ്. സൈനികരുടെ ആദ്യസംഘം സിറിയയില്‍നിന്ന് മോസ്കോയിലേക്ക് പറന്നതായും അദ്ദേഹം വ്യക്തമാക്കി. ഏതാനും യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും റഷ്യയിലത്തെി.
സിറിയയില്‍ തുര്‍ക്കിയുമായി ചേര്‍ന്നുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ ധാരണക്കു ശേഷമാണ് റഷ്യയുടെ തീരുമാനം.

പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സിറിയയിലെ സായുധസേന വിന്യാസം കുറക്കുന്നതു സംബന്ധിച്ച് തീരുമാനമെടുത്തത്. വിമതസംഘങ്ങളുമായുള്ള വെടിനിര്‍ത്തല്‍ കരാറില്‍ ഇതുസംബന്ധിച്ച് റഷ്യ ധാരണയിലത്തെിയിരുന്നു. 2015 സെപ്റ്റംബറിലാണ് സിറിയയില്‍ ബശ്ശാര്‍ സര്‍ക്കാറിന് പിന്തുണയുമായി റഷ്യ വ്യോമാക്രമണം തുടങ്ങിയത്.

ഐ.എസ് ശക്തികേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് വാദിച്ച റഷ്യ പിന്നീട് വിമതകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ സൈന്യത്തിന് പിന്തുണ നല്‍കുന്നതും ലോകം കണ്ടു.
സിറിയയില്‍നിന്ന് റഷ്യ ആദ്യമായല്ല സൈന്യത്തെ പിന്‍വലിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ സായുധസേനയെ ഘട്ടംഘട്ടമായി പിന്‍വലിക്കുമെന്ന് പുടിന്‍ പ്രഖ്യാപിച്ചിരുന്നു. അതിന്‍െറ ഭാഗമായി ഏതാനും യുദ്ധവിമാനങ്ങള്‍ മോസ്കോയിലേക്ക് തിരികെ പറക്കുകയും ചെയ്തിരുന്നു.