തിരുവനന്തപുരം: കേരള ഫുട്ബോൾ താരം സി.കെ വിനീതിന് പിരിച്ച് വിട്ടതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ തിരുത്തിയില്ലെങ്കിൽ വിനീതിന് ജോലി നൽകാൻ തയാറാണെന്നും പിണറായി പറഞ്ഞു.
കായിക താരങ്ങളുടെ മനോവീര്യം കെടുത്തുന്ന നടപടിയാണ് സർക്കാറിെൻറ ഭാഗത്ത് നിന്ന് ഉണ്ടായത്. കേന്ദ്രകായിക വകുപ്പ് മന്ത്രി വിജയ് ഖോയൽ ഇടപെട്ട് നടപടി തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും പിണറായി പറഞ്ഞു. കായിക വകുപ്പ് മന്ത്രി എ.സി മൊയ്തീനും വിനീതിന് ജോലി വാഗ്ദാനം ചെയ്തിരുന്നു.
വ്യാഴാഴ്ചയാണ് എജീസ് ഒാഫീസിലെ ഒാഡിറ്റർ തസ്തികയിൽ നിന്ന് സി.കെ വിനീതിനെ പിരിച്ച് വിട്ടത്. മതിയായ ഹാജർ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാൽ ജോലിക്ക് വേണ്ടി കളിയുപേക്ഷിക്കാനാവില്ലെന്നും തീരുമാനത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കില്ലെന്നും വിനീത് വ്യക്തമാക്കിയിരുന്നു.