സൈക്കിള്‍ വാങ്ങാന്‍ പെന്‍ഷന്‍ പണം നല്‍കിയില്ല: പതിനാലുകാരന്‍ വല്യമ്മയെ ചുറ്റികക്ക് അടിച്ചുകൊന്നു

11:08am
16/2/2016
download (1)

കല്‍പ്പറ്റ: സൈക്കിള്‍ വാങ്ങാനായി പെന്‍ഷന്‍ പണം കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് പതിനാലുകാരന്‍ വല്യമ്മയെ ചുറ്റികകൊണ്ട് അടിച്ചുകൊന്ന് മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളി.
കല്‍പ്പറ്റ മുട്ടില്‍ എടപ്പെട്ടി ചുള്ളിമൂല വയലില്‍ അല്ലിമുത്തുവിന്റെ ഭാര്യ അഴകമ്മ (75)യാണ് കൊല്ലപ്പെട്ടത്. അഴകമ്മയുടെ മകളുടെ മകനാണ് പ്രതി. കൊല നടത്തിയ ശേഷം നാട്ടില്‍ നിന്നു മുങ്ങിയ പേരക്കുട്ടിയെ കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഞായറാഴ്ച രാത്രി പോലീസ് പിടികൂടി. ഞായറാഴ്ച ഉച്ചക്ക് 12 മണിയോടു കൂടിയാണ് കൊലപാതകം നടന്നത്. സര്‍ക്കാര്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് പേരക്കുട്ടി. അഴകമ്മയുടെ മൃതദേഹം സന്ധ്യക്കാണ് അയല്‍വാസികള്‍ കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇപ്രകാരം: ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന പേരക്കുട്ടിയുടെ മാതാവ് മൂന്നാമത് വിവാഹിതയായി കോഴിക്കോട് കുന്നമംഗലത്താണ് താമസം. പേരക്കുട്ടിയുടെ കാര്യങ്ങള്‍ നോക്കിയിരുന്നത് അഴകമ്മയായിരുന്നു. കണ്ണിന് അസുഖം ബാധിച്ചതിനെ തുടര്‍ന്നാണ് പേരക്കുട്ടി അഴകമ്മയുടെ വീട്ടിലെത്തിയത്. അഴകമ്മക്ക് വാര്‍ധക്യകാല പെന്‍ഷനായി 2500 രൂപ കിട്ടിയ വിവരം പേരക്കുട്ടിക്ക് അറിയാമായിരുന്നു. ഈ പണം സൈക്കിള്‍ വാങ്ങാനായി നല്‍കണമെന്ന് പേരക്കുട്ടി അഴകമ്മയോട് പല തവണ ആവശ്യപ്പെട്ടിട്ടും അവര്‍ കൂട്ടാക്കിയില്ല. ഞായറാഴ്ച പകല്‍ അഴകമ്മ അടുക്കളയില്‍ കറി വെച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പേരക്കുട്ടി ചുറ്റികയുമായി ചെന്ന് തലക്ക് പുറകില്‍ അടിച്ചു. നിലത്തുവീണ ശേഷം മൂന്നു നാലു തവണ കൂടി അടിച്ചു. പിന്നീട് കാലില്‍ പിടിച്ച് വലിച്ച് അഴകമ്മയെ തൊട്ടടുത്ത കുറ്റിക്കാട്ടില്‍ കൊണ്ടുപോയിട്ടു. പിന്നീട് ചോര പുരണ്ട തറയില്‍ മണല്‍ വിതറി ചാക്ക് കൊണ്ട് തുടച്ചു. ഇതിനു ശേഷം അയല്‍വാസികളോടും അല്ലിമുത്തുവിനോടും അമ്മമ്മയെ കാണാനില്ലെന്നും താന്‍ തിരിച്ച് ഹോസ്റ്റലിലേക്ക് പോവുകയാണെന്നും പറഞ്ഞ് പേരക്കുട്ടി ബാഗുമായി വീട്ടില്‍ നിന്നിറങ്ങി. ബന്ധുക്കളും അയല്‍ക്കാരും തൊട്ടടുത്തുള്ള കിണറുകളില്‍ അന്വേഷണമാരംഭിച്ചു. ഒടുവില്‍ രാത്രിയിലാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് കല്‍പ്പറ്റ പോലീസ് നല്‍കിയ വിവരമനുസരിച്ച് കോഴിക്കോട് നിന്നും സിറ്റി ട്രാഫിക് പോലീസ് പേരക്കുട്ടിയെ പിടികൂടുകയായിരുന്നു.