സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്യമായി

20/02/2016
kochi-smart-city

കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമായി. കൊച്ചി കാക്കനാട് ഇടച്ചിറയില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യകെട്ടിടം യു.എ.ഇ കാബിനറ്റ് കാര്യ മന്ത്രിയും ദുബൈ ഹോള്‍ഡിങ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ദുബൈ ഹോള്‍ഡിങ് വൈസ് ചെയര്‍മാനും എം.ഡിയുമായ അഹമ്മദ് ബിന്‍ ബ്യാത്, സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡിലെ പ്രത്യേക ക്ഷണിതാവ് എം.എ. യൂസുഫലി എന്നിവര്‍ ചേര്‍ന്ന് നാടിന് സമര്‍പ്പിച്ചു.

246 ഏക്കര്‍ വരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്ത് ഒന്നാം ഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആറരലക്ഷം ചതുരശ്രയടിയിലുള്ള ഐ.ടി ടവര്‍ ഉള്‍പ്പെടുന്ന കെട്ടിടമാണ് ഉദ്ഘാടനം ചെയ്തത്. രണ്ടാമത്തെ കെട്ടിട നിര്‍മാണത്തിന്റെ ശിലാസ്ഥാപനവും ചടങ്ങില്‍ നടന്നു. കെ.വി തോമസ് എം.പി, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, എം.എല്‍.എമാരായ ഹൈബി ഈഡന്‍, ബെന്നി ബെഹനാന്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായി.

സ്മാര്‍ട്ട് സിറ്റിയുടെ ആദ്യകെട്ടിടം യു.എ.ഇ കാബിനറ്റ് കാര്യ മന്ത്രിയും ദുബൈ ഹോള്‍ഡിങ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ദുബൈ ഹോള്‍ഡിങ് വൈസ് ചെയര്‍മാനും എം.ഡിയുമായ അഹമ്മദ് ബിന്‍ ബ്യാത്, എം.എ. യൂസുഫലി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

ഐ.ടി. വികസനം ലക്ഷ്യമാക്കിയുള്ള രണ്ടാം ഘട്ടവും മൊബിലിറ്റി ഹബുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ എന്നിങ്ങനെ അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യമിടുന്ന മൂന്നാംഘട്ടവുമാണ് വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുക. പുതിയ പദ്ധതിയെന്ന നിലയില്‍ പ്രതിബന്ധങ്ങളുണ്ടായെങ്കിലും കൂട്ടായ പ്രവര്‍ത്തനഫലമായാണ് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. പദ്ധതി നിര്‍വഹണത്തിന് മുന്‍ മാതൃകകളില്ലാതിരുന്നതും റോഡ്, പാലം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടിവന്നതും ഒന്നാം ഘട്ടം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി.

അതേസമയം, പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തിരക്കിട്ട് ഉദ്ഘാടനം നടത്തുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അഴിമതിക്കാരായ ഉമ്മന്‍ചാണ്ടിയെയും മന്ത്രി കെ. ബാബുവിനെയും ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിന്റെ കൂടി ഭാഗമാണ് ചടങ്ങില്‍ നിന്നുള്ള വിട്ടുനില്‍ക്കലെന്ന് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവ് വ്യക്തമാക്കി.

27 കമ്പനികളാണ് ആദ്യഘട്ടത്തില്‍ സ്മാര്‍ട്ട് സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിക്കുക. നാല് മാസത്തിനുള്ളില്‍ കമ്പനികള്‍ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 5,500 പേര്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ ജോലി ലഭിക്കുക. മാള്‍ട്ട, ദുബൈ എന്നിവിടങ്ങളിലാണ് നിലവില്‍ സ്മാര്‍ട്ട് സിറ്റിയുള്ളത്.