സ്വത്ത് തര്‍ക്കത്തെ തുടർന്ന് മദ്യവയസ്സ്ക്കന്നെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി

03:40 pm 19/9/2016
images (12)
പാലക്കാട്: പുതുപ്പരിയാരത്ത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മധ്യവയസ്‌കനെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി. സഹോദരങ്ങളായ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍.
പുതുപ്പരിയാരം പാറയ്ക്കല്‍ വീട്ടില്‍ മണികണ്ഠനെയാണ് സഹോദരങ്ങള്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. വിവാഹമോചിതനായ മണികണ്ഠന്‍ ലോട്ടറി വില്‍പ്പനക്കാരനായിരുന്നു. മൂന്ന് മാസം മുന്പ് സ്വത്തം ഭാഗം വച്ചതിനെ സംബന്ധിച്ച് പിതാവിനും സഹോദരങ്ങള്‍ക്കുമെതിരെ മണികണ്ഠന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് മണികണ്ഠനെ വകവരുത്തുന്നതിലേക്ക് സഹോദരങ്ങളെ നയിച്ചത്. ഇക്കഴിഞ്ഞ അഞ്ചാം തീയതി മുതല്‍ മണികണ്ഠനെ കാണാനില്ലെന്ന് അയല്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് വീട്ടുകാര്‍ ആരും പൊലീസില്‍ പരാതിപ്പെട്ടില്ല. ദിവസങ്ങള്‍ക്ക് ശേഷം സഹോദരനായ കൃഷ്ണന്‍കുട്ടിയുടെ വിവാഹം നടന്നു.
ഇതിനും മണികണ്ഠന്‍ സംബന്ധിക്കാത്തതിനെ തുടര്‍ന്ന് രഹസ്യാന്വേഷണ പൊലീസ് ആണ് ആദ്യം അന്വേഷണം ആരംഭിച്ചത്. മണികണ്ഠന്റെ തിരധാനത്തില്‍ ദുരൂഹത വ്യക്തമായതോടെ പഞ്ചായത്ത് പ്രസിഡന്‍റ് പൊലീസില്‍ പരാതി നല്‍കി.
പിന്നീട് സഹോദരങ്ങളെ ചോദ്യം ചെയ്തു. ദിവസങ്ങളോളം കെട്ടിയിട്ട് തല്ലിച്ചതച്ചാണ് മണികണ്ഠനെ കൊലപ്പെടുത്തിയതെന്ന് സഹോദരങ്ങള്‍ സമ്മതിച്ചു. കഴിഞ്ഞ ദിവസം വിവാഹം കഴിഞ്ഞ മണികണ്ഠന്‍റെ സഹോദരന്‍ കൃഷ്ണന്‍കുട്ടിക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് വിവരം. ഇയാള്‍ ഒളിവിലാണ്. മറ്റ് രണട് സഹോദരന്മാര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെടുത്ത മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.