സ്വാശ്രയ മെഡിക്കല്‍ പ്രവേശനം പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ .

07:45 PM 20/8/2016

download (1)
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി. സ്വാശ്രയ കോളജുകളിലെ മെഡിക്കല്‍, ബിഡിഎസ് കോഴ്‌സുകളിലെ പ്രവേശനമാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കിയത്. ഇനി മുതല്‍ 50 ശതമാനം മെറിറ്റ് സീറ്റുകളില്‍ പ്രവേശനം സംസ്ഥാന എന്‍ട്രന്‍സില്‍നിന്നാകും. മാനേജ്‌മെന്റ്, എന്‍ആര്‍ഐ സീറ്റുകളിലെ പ്രവേശനം നീറ്റ് ലിസ്റ്റില്‍നിന്നും നടത്തും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

നേരത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം സംസ്ഥാനത്തു പൂര്‍ണമായും നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനമായിരുന്നു ചര്‍ച്ച അലസാന്‍ കാരണമായത്. എന്നാല്‍ സ്വാശ്രയ മാനേജ്‌മെന്റുകളുടെ പ്രതിഷേധം വകവയ്ക്കാതെ തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയായിരുന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് എംഇഎസ് അറിയിച്ചു. ജയിംസ് കമ്മിറ്റി സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചു. ന്യൂനപക്ഷങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണ് തീരുമാനമെന്ന് ഫസല്‍ ഗഫൂര്‍ പറഞ്ഞു.