ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വിഷ്ണുപ്രയാഗിനു സമീപം ഹാതിപർവതിലുണ്ടായ വൻ മണ്ണിടിച്ചിലിനെ തുടർന്ന് ആയിരക്കണക്കിന് യാത്രക്കാർ വഴിയിൽ കുടുങ്ങി. ചമോലി ജില്ലയിൽനിന്ന് ഒമ്പതു കിലോമീറ്റർ അകലെ വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. കൂറ്റൻ പാറക്കല്ലുകൾ അടർന്നുവീണ് റിഷികേശ്^ബദ്രീനാഥ് ഹൈവേ തകർന്നതോടെ ഇതുവഴി ഗതാഗതം നിലച്ചു. നൂറുകണക്കിന് വാഹനങ്ങൾ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. 13,500ഒാളം പേർ വിവിധ കേന്ദ്രങ്ങളിൽ ഒറ്റപ്പെട്ട നിലയിലാണ്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല.
150 മീറ്റർ പരിധിയിൽ പാറക്കല്ലുകളും മണ്ണും കൂടിക്കിടക്കുന്നതിനാൽ റോഡ് വീണ്ടും തുറന്നുകൊടുക്കാൻ രണ്ടു ദിവസത്തെ രക്ഷാപ്രവർത്തനമെങ്കിലും വേണ്ടിവരുമെന്നാണ് സൂചന. മണ്ണുനീക്കാൻ കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളുൾപ്പെടെ സ്ഥലത്തെത്തിച്ചിട്ടുണ്ട്.
ബദരീനാഥിൽനിന്ന് മടങ്ങിയ 50 വാഹനങ്ങളും അങ്ങോട്ടുപോകുന്ന 100 വാഹനങ്ങളുമാണ് കുടുങ്ങിക്കിടക്കുന്നത്. വാഹനങ്ങളിലുള്ള യാത്രക്കാർക്ക് അടിയന്തര സേവനങ്ങൾ ഉറപ്പാക്കാൻ സംവിധാനമൊരുക്കിവരുകയാണ്. റോഡ് പഴയ നിലയിലാകും വരെ വാഹനങ്ങൾ വീണ്ടും പുറപ്പെടുന്നത് തടയാൻ നിർദേശം നൽകിയതായി സുരക്ഷ ചുമതലയുള്ള ബോർഡർ റോഡ് ഒാർഗനൈസേഷൻ അറിയിച്ചു.