2016 കരുണയുടെ വര്‍ഷം: ലോംഗ് ഐലന്റ് ഇടവ ബ്രോങ്ക്‌സ ഫൊറോന ദേവാലയത്തിലേക്ക് തീര്‍ത്ഥാടനം നടത്തി.

09:01am 8/4/2016

ഷോളി കുമ്പിളുവേലി
Newsimg1_3949864
ന്യൂയോര്‍ക്ക്: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം ആഗോള കത്തോലിക്കാ സഭ 2016 കരുണയുടെ വര്‍ഷമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി ചിക്കാഗോ സീറോ മലബാര്‍ രൂപത, അമേരിക്കയിലെ ഒമ്പത് ദേവാലയങ്ങളെ തീര്‍ത്ഥാടന കേന്ദ്രങ്ങളായി തെരഞ്ഞെടുക്കുകയും, ആ പള്ളികളില്‍ ‘കരുണയുടെ വാതില്‍’ സ്ഥാപിക്കുകയും ചെയ്തു. രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ നിര്‍ദ്ദേശമനുസരിച്ച്, ഓരോ ഇടവകയിലേയും വിശ്വാസി സമൂഹം തങ്ങള്‍ക്ക് നിശ്ചയിരിക്കുന്നു പള്ളിയിലേക്ക് കരുണയുടെ വര്‍ഷത്തില്‍ തീര്‍ത്ഥാടനം നടത്തേണ്ടതാണ്. അതനുസരിച്ച്, ലോംഗ് ഐലന്റ് സെന്റ് മേരീസ് ഇടവക ഏപ്രില്‍ രണ്ടാം തീയതി ശനിയാഴ്ച, നോര്‍ത്ത് ഈസ്റ്റ് റീജണിലെ തീര്‍ത്ഥാടന കേന്ദ്രമായി നിശ്ചയിച്ചിരിക്കുന്ന ബ്രോങ്ക്‌സ ഫൊറോന പള്ളിയിലേക്ക് ഭക്തി നിര്‍ഭരമായി തീര്‍ത്ഥാടനം നടത്തുകയും, ദേവാലയത്തില്‍ സ്ഥാപിച്ചിരിക്കുന്ന ‘കരുണയുടെ വാതില്‍’ സന്ദര്‍ശിക്കുകയും ചെയ്തു.

സെന്റ് മേരീസ് ഇടവക വികാരി റവ.ഫാ.ലിഗോറി ജോണ്‍സന്റെ നേതൃത്വത്തില്‍ എത്തിയ നൂറിലധികം വരുന്ന വിശ്വാസികളെ ബ്രോങ്ക്‌സ ഫൊറോന വികാരി ഫാ. റോയിസന്‍ മേനോ ലിക്കന്‍ എന്നിവര്‍ ചേര്‍ന്ന് ദേവാലയ കവാടത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് ഫാ.ജോസ് കണ്ടത്തിക്കുടി, ഫാ. ലിഗോറി ജോണ്‍സന്‍, ഫാ.റോയിസന്‍ മേനോലിക്കല്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച സമൂഹ ബലിയില്‍ വിശ്വാസികള്‍ ഭക്തിപൂര്‍വ്വം പങ്കുചേര്‍ന്നു.

പൗരോഹിത്വത്തിന്റെ 45ാം വാര്‍ഷികം ആഘോഷിക്കുന്ന ഫാ.ജോസ് കണ്ടത്തിക്കുടിയെ തദവസരത്തില്‍ ലോംഗ് ഐലന്റ് ഇടവക സ്‌നേഹോപഹാരങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു.
ചടങ്ങുകള്‍ക്ക് ലോംഗ് ഐലന്റ് ഇടവക കൈക്കാരക്കാരനായ റോയി മൈലാട്ടൂര്‍, ജയിംസ് ചാക്കോ, വിന്‍സന്റ്, ബ്രോങ്ക്‌സ് ഇടവക കൈക്കാരന്മാരായ ആന്റണി കൈതാരം, സണ്ണി കൊല്ലറക്കല്‍, സഖറിയാസ് ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.