05:57 pm 4/10/2016
സ്റ്റോക്ക് ഹോം: 2016 ലെ ഉൗർജതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ബ്രിട്ടീഷുകാരായ മൂന്ന് ശാസ്ത്രജ്ഞർക്ക്. ഡേവിഡ് ജെ തൗളസ് (യൂണിവേഴ്സിറ്റി ഒാഫ് വാഷിങ്ടൺ), എഫ്.ദുൻകൻ എം ഹെൽഡെയ്ൻ(യൂണിവേഴ്സിറ്റി ഒാഫ് പ്രിൻസ്റ്റൺ), ജെ. മൈക്കൽ കോസ്റ്റർലിറ്റ്സ്(ബ്രൗൺ യൂണിവേഴ്സിറ്റി) എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. മൂന്ന് പേരും അമേരിക്കയിൽ ഗവേഷകരാണ്. ഖര പദാർഥത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിത മാറ്റങ്ങളെ കുറിച്ച് നടത്തിയ പഠനത്തിനാണ് അംഗീകാരം. 6.1 കോടി രൂപയാണ് സമ്മാനത്തുക. അതില്‍ പകുതി വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഡേവിഡ് ജെ തൗളസിന് ലഭിക്കും. ബാക്കി പകുതി പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ദുന്‍കന്‍ എം .ഹെൽഡെയ്നും ബ്രൗണ്‍ സര്‍വകലാശാലയിലെ മൈക്കൽ കോസ്റ്റര്‍ലിറ്റ്‌സും പങ്കിടും.
ഗവേഷകരുടെ പുരസ്‌കാര നേട്ടത്തെ അഭിനന്ദിച്ച് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് അധികൃതര്‍ രംഗത്തെത്തി. ഗവേഷകരുടെ കണ്ടുപിടുത്തം ഒരു പുതിയ തുടക്കമാണ്. ഇത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകട്ടെയെന്നും അക്കാദമി അധികൃതര്‍ പറഞ്ഞു. ജപ്പാന്‍കാരനായ യോഷിനോരി ഓസുമിക്ക് ശരീരകോശങ്ങളുടെ നാശത്തെക്കുറിച്ചുള്ള പഠനത്തിന് വൈദ്യശാസ്ത്ര നൊബേല്‍ ലഭിച്ചിരുന്നു.