06:19 pm 7/10/2016
തൊടുപുഴ: കട്ടപ്പനക്കടുത്ത് പുഷ്പഗിരിയില്‍ ബസും ടവേര ജീപ്പും കൂട്ടിയിടിച്ച് അഞ്ച് മരണം. ആറ് പേർക്ക് പരിക്കേറ്റു. കോട്ടയം കാഞ്ഞിരപ്പള്ളി സുകോദയ റിങ് റോഡിൽ കൊച്ചുപറമ്പിൽ അച്ചാമ(70), മകൻ ഷാജി (45), ഷാജിയുടെ മകൻ ഇവാൻ (ഒന്നര വയസ്സ്), ജെയിൻ (34), വാഹനത്തിൻെറ ഡ്രൈവർ സിജോ (26) എന്നിവരാണ് മരിച്ചത്. പുഷ്പഗിരി മുരിക്കാശേരിയിലെ ബന്ധുവീട്ടിൽ എത്തിയ ശേഷം തിരിച്ച് കാഞ്ഞിരപ്പള്ളിക്ക് മടങ്ങുകയായിരുന്നു ഇവർ. പതിനൊന്നുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ ആറു പേരിൽ മൂന്നുകുട്ടികളുണ്ട്.
അമിതവേഗത്തിൽ വരുന്ന ബസ് കണ്ട് വാഹനം ഹെഡ് ലൈറ്റ് തെളിയിച്ച് റോഡരികിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ ബസ് വന്നിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ജീപ്പ് പൂർണമായും തകർന്നു. ഡ്രൈവർ സിജോ തൽക്ഷണം മരിച്ചു. അമിത വേഗതയും റോഡിന്റെ വീതിക്കുറവുമാണ് അപകട കാരണമായത്. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിച്ചത്. ഷൈജു കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിനു സമീപം റേഷൻ കട നടത്തി വരികയായിരുന്നു.