വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണാൾഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി നീലചിത്ര നടിയും രംഗത്ത്. അവാർഡ് ജോതാവായ നടി ജെസീക്ക ഡ്രാക്കേയാണ് ട്രംപ് മോശമായി പെരുമാറിയെന്നും 10,000 ഡോളർ വാഗ്ദാനം ചെയ്ത് ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചെന്നുമുള്ള ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ട്രംപുമായുള്ള ചിത്രങ്ങളും ഇവർ മാധ്യമങ്ങക്ക് നൽകി. ലോസ്ആഞ്ചലസിൽ നടന്ന പരിപാടിക്കിടെയാണ് ട്രംപിനെതിരെ ജെസീക്ക ആരോപണവുമായി എത്തിയത്.
പത്തുവർഷം മുൻപ് കാലിഫോർണിയയിലെ ലേക്ക് താഹോയിൽ നടന്ന ഗോൾഫ് ടൂർണമെന്റിനിടെയാണ് ട്രംപിനെ പരിചയപ്പെട്ടത്. തുടർന്ന് അദ്ദേഹം മുറിയിലേക്ക് ക്ഷണിക്കുകയും അനുമതിയില്ലാതെ ചുംബിക്കുകയുമായിരുന്നുവെന്നും പണം വാഗ്ദാനം ചെയ്ത് രാത്രി ചെലവഴിക്കാൻ നിർബന്ധിച്ചുവെന്നുമാണ് ജെസീക്ക വെളിപ്പെടുത്തിയിരിക്കുന്നത്. തൊട്ടുപിന്നാലെ പേരുപറയാത്ത ഒരു വ്യക്തി ട്രംപിന്റെ മുറിയിലേക്ക് തനിച്ചു വരാൻ ആവശ്യപ്പെട്ടുവെന്നും താൻ അത് നിഷേധിക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു.
ട്രംപിനൊപ്പം രാത്രിഭക്ഷണം കഴിക്കാനും പാർട്ടിയിൽ പങ്കെടുക്കാനും വേണ്ടിയുള്ള ക്ഷണം നിരസിച്ചതിനെ തുടർന്ന് അദ്ദേഹം തന്നെ രാത്രിചെലവഴിക്കാൻ എന്താണ് നൽകേണ്ടതെന്നും എത്ര രൂപ വരെ നൽകാൻ തയാറാണെന്ന് പറഞ്ഞുവെന്നും ജെസീക ഡ്രാക്കേ പറഞ്ഞു. ഒരിക്കൽ കൂടി ട്രംപിെൻറ ക്ഷണവും ഒാഫറും നിഷേധിച്ച് ലോസ്ആഞ്ചലസിലേസ് തിരിച്ചു പോവുകയാണ് ചെയ്തതെന്നും ജെസീക്ക വെളിപ്പെടുത്തി.
സമ്മർ സെർവോസ്, ക്രിസ്റ്റിൻ ആൻഡേഴ്സൺ എന്നീ വനിതകൾ കഴിഞ്ഞദിവസം ട്രംപിനെതിരെ രംഗത്തുവന്നിരുന്നു.
ഇതിനകം എട്ടു സ്ത്രീകളാണ് ട്രംപിനെതിരെ ആരോപണവുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.