ക്യൂവില്‍ നില്‍ക്കുന്നതിനിടെ യുവതി ബാങ്കിനുള്ളില്‍ പ്രസവിച്ചു

12.02 AM 04/12/2016
smallest_baby_760x400
ലക്‌നോ: ബാങ്കിലെ ക്യൂവില്‍ നില്‍ക്കുന്നതിനിടെ യുവതി പ്രസവിച്ചു. ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലായിരുന്നു സംഭവം. പണം പിന്‍വലിക്കുന്നതിന് ഭര്‍തൃ മാതാവിനൊപ്പം കാലത്തു മുതല്‍ ക്യൂവില്‍നില്‍ക്കുകയായിരുന്ന ഇവര്‍ വൈകിട്ടാണ് പ്രസവിച്ചത്. ക്യൂവിലുണ്ടായിരുന്ന മറ്റ് സ്ത്രീകള്‍ ഉടന്‍ തന്നെ സഹായവുമായെത്തി. ആംബുലന്‍സ് എത്താത്തതിനെ തുടര്‍ന്ന് പൊലീസ് വാനില്‍ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ എത്തിച്ചു.
പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ജിന്‍ചക്ക് ബ്രാഞ്ചിലാണ് സംഭവം. 30 കാരിയായ സര്‍വശേയാണ് പ്രസവവിച്ചത്. പൂര്‍ണ്ണ ഗര്‍ഭിണിയായ ഇവര്‍ രണ്ടു ദിവസമായി ക്യൂവിലായിരുന്നു. ആദ്യ ദിവസം പണം കിട്ടാത്തതിനാല്‍ രണ്ടാം ദിവസം കാലത്തു മുതല്‍ ക്യൂ നില്‍ക്കുകയായിരുന്നു. വൈകിട്ട് നാലു മണിയോടെ ഇവര്‍ ബാങ്കിനുള്ളില്‍ തന്നെ പ്രസവിച്ചു. മറ്റ് സ്ത്രീകള്‍ സഹായിച്ചു.
സര്‍വേശയുടെ ഭര്‍ത്താവ് കഴിഞ്ഞ സെപ്തംബറില്‍ ഒരു വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇതിന്റെ നഷ്ടപരിഹാരമായ 2.75 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്നു. ഈ തുകയില്‍നിന്നും ആശുപത്രി ചെലവുകള്‍ക്കായി പണം പിന്‍വലിക്കുന്നതിനായി എത്തിയതായിരുന്നു സര്‍വേശയെന്ന് ഭര്‍തൃ മാതാവ് പറഞ്ഞു. അമ്മയും കുഞ്ഞും ആശുപത്രിയില്‍ സുഖമായിരിക്കുന്നതായും അവര്‍ പറഞ്ഞു.