05:44 pm 12/12/2016
ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിനെത്തിയ ഇന്തോനേഷ്യൻ പ്രസിഡൻറ് ജോകോ വിഡോഡോയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു. പ്രതിരോധ സുരക്ഷ, സഹകരണം, തീവ്രവാദ വിരുദ്ധ പ്രവർത്തനം, മനുഷ്യകടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ സംയുക്തമായി പ്രവർത്തിക്കുമെന്ന് കരാറുകളിൽ ഒപ്പുവെച്ച് നരേന്ദ്രമോദി പറഞ്ഞു.
ഇരു രാജ്യങ്ങളും ഒരേ മൂല്യങ്ങൾ പങ്കുവെക്കുന്നവരാണ്. വ്യാപാരത്തിലും സംസ്കാരത്തിലും ശക്തമായ ബന്ധമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളത്. ആക്റ്റ് ഇൗസ്റ്റ് നയ പ്രകാരം ഇന്ത്യയുടെ സുപ്രധാന പങ്കാളിയാണ് ഇന്തോനേഷ്യ. സാമ്പത്തിക, നയതന്ത്ര താൽപര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി മോദി പറഞ്ഞു.
ഒരേ മേഖലകളിൽ നിലനിൽക്കുന്ന രാജ്യമെന്ന നിലയിൽ ഇന്തോനേഷ്യയും ഭീകരതയെ ഇല്ലായ്മചെയ്യാൻ ആഗ്രഹിക്കുന്നു. തീവ്രവാദ വിരുദ്ധ പ്രവർത്തനത്തിന് ഇന്ത്യയുടെ പോരാട്ടത്തിൽ പങ്കു ചേരുമെന്നും ജോകോ വിഡോഡോ പറഞ്ഞു.
ദ്വദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഇന്തോനേഷ്യൻ പ്രസിഡൻറിന് ഇന്ന് വൈകിട്ട് രാഷ്ട്രപതി ഭവനിൽ വിരുന്നൊരുക്കിയിട്ടുണ്ട്. ജോകോ വിഡോഡോ രാഷ്ട്രപതി പ്രണബ് മുഖർജിയുമായും ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയുമായും കൂടിക്കാഴ്ച നടത്തും.

