09:49 am 14/12/2016

ശ്രീനഗർ: കശ്മീരിൽ കൊല്ലപ്പെട്ട ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ സഹോദരൻ ഖാലിദിന്റെ കുടുംബത്തിന് ജമ്മു–കശ്മീർ സർക്കാറിന്റെ നഷ്പരിഹാരം. സുരക്ഷാസേനയുടെ വെടിയേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാലു ലക്ഷം രൂപയോ കുടുംബാംഗത്തിന് ജോലിയോ നൽകുന്ന പദ്ധതി പ്രകാരമാണ് പണം നൽകുന്നതെന്ന് പുൽവാമ ഡെപ്യൂട്ടി കമീഷണർ മുനീറുൽ ഇസ്ലാം അറിയിച്ചിരിക്കുന്നത്.
അതേസമയം ധനസഹായം പ്രഖ്യപിച്ചത് താൻ അറിഞ്ഞിട്ടില്ലെന്നും പണം സ്വീകരിക്കില്ലെന്നും പകരം ബുർഹാന്റെ ഇളയ സഹോദരന് ജോലി നൽകണമെന്നും ബുർഹാൻ വാനിയുടെ പിതാവും സ്കൂൾ പ്രിൻസിപ്പലുമായ മുസഫർ വാനി പറഞ്ഞു.
2015 ഏപ്രിൽ 13നാണ് സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രക്ക് പോയ ഖാലിദിനെ കാണാതായത്. പിന്നീട് ഇദ്ദേഹത്തിന്റെ മൃതദേഹം വനത്തിനുള്ളിൽ കണ്ടെത്തുകയായിരുന്നു. ഖാലിദിനെ സൈനികർ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് മുസഫർ വാനി പറയുന്നത്. അതേസമയം ഖാലിദ് ഹിസ്ബ് പ്രവർത്തകനാണെന്നും ഏറ്റുമുട്ടലിൽ വധിക്കുകയായിരുന്നെന്നുമാണ് സൈനികരുടെ ഭാഷ്യം. ഇതിനിടയിലാണ് സൈനികരാൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കശ്മീർ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചവരിൽ ബുർഹാന്റെ കുടുംബവും ഉൾപ്പെട്ടത്.
