01:02 pm 15/12/2016
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കാൻ രണ്ടു ദിവസം ബാക്കിനിൽക്കെ തുടർച്ചയായ 20ാം ദിനവും സഭ തടസപ്പെട്ടു. ബഹളത്തിൽ മുങ്ങി രണ്ടു തവണ നിർത്തിവെച്ച ശേഷം പുനരാരംഭിച്ചെങ്കിലും ഭരണ-പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. രാജ്യസഭ ഉച്ചവരെ നിർത്തിവെച്ചിരിക്കുകയാണ്.
ഇന്നലെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് പിറകെയാണ് ഇന്ന് ഭരണപക്ഷ അംഗങ്ങൾ അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതിക്കേസിൽ ചർച്ച വേണമെന്ന ആവശ്യമുന്നയിച്ച് ബഹളം വെച്ചത്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവാണ് കേസ് ചർച്ച ചെയ്യണമെന്ന ആവശ്യമുന്നയിച്ചത്. രാവിലെ ലോക് സഭ ചേർന്നപ്പോൾ രാഹുൽ ഗാന്ധിയെ പ്രസംഗിക്കാൻ ഭരണപക്ഷ അംഗങ്ങൾ അനുവദിച്ചില്ല. തുടർന്നുണ്ടായ ബഹളത്തിൽ ഉച്ചവരെ നിർത്തിവെക്കുകയായിരുന്നു. പിന്നീട് സഭ ചേർന്നപ്പോഴും ബഹളമുണ്ടായതിനെ തുടർന്നാണ് സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കർ പ്രഖ്യാപിച്ചത്.
നോട്ട് പിൻവലിക്കൽ, കേന്ദ്രമന്ത്രി കിരൺ റിജിജു ഉൾപ്പെട്ട അഴിമതി എന്നീ വിഷയങ്ങളിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും ബഹളമുണ്ടാക്കി.