വിദേശ സഞ്ചാരികളുടെ സോഷ്യല്‍ മീഡിയാ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി

08:17 pm 24/12/2016

– പി.പി. ചെറിയാന്‍
Newsimg1_60548578
വാഷിഷ്ടണ്‍ : അമേരിക്കയില്‍ എത്തുന്ന വിദേശികളുടെ സോഷ്യല്‍ മീഡിയയെക്കുറിച്ചുള്ള വിവരങ്ങള്‍ വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ അധികൃതര്‍ ശേഖരിച്ചു തുടങ്ങി. ചൊവ്വാഴ്ച മുതലാണ് പുതിയ നിയമനം നിലവില്‍ വന്നത്. ഫേസ് ബുക്ക്, ട്വിറ്റര്‍, ലിങ്കിഡിന്‍ തുടങ്ങിയ സോഷ്യല്‍ മീഡിയായിലെ ബന്ധങ്ങളെ കുറിച്ചാണ് അന്വേഷണം. ഭീകരാക്രമണ ഭീഷണി കണ്ടെത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നു ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി മാധ്യമങ്ങളെ അറിയിച്ചു.

ജൂണില്‍ കസ്റ്റംസ് ആന്റ് ബോര്‍ഡ് പ്രൊട്ടക്ഷന്‍(സിബിഎ) അമേരിക്കയിലെത്തുന്ന വിദേശികള്‍ക്കു വേണ്ടി പ്രത്യേക ചോദ്യാവലി തയ്യാറാക്കിയിരുന്നു. പുതിയതായി സോഷ്യല്‍ മീഡിയാ വിവരങ്ങള്‍ കൂടി ചോദ്യാവലിയില്‍ കൂട്ടിച്ചേര്‍ത്തതിനു മാനേജ്‌മെന്റ് ആന്റ് ബഡ്ജറ്റ് ഓപീസ് അംഗീകാരം നല്‍കിയിട്ടുണ്ട്. വിദേശിയരുടെ സ്വകാര്യതയെ ലംഘിക്കുന്ന ഒന്നും തന്നെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് അധികൃതര്‍ വാദിക്കുമ്പോള്‍ തന്നെ ഈ ചോദ്യാവലിയെക്കുറിച്ചുള്ള പ്രതിഷേധം നിരവധി സിവില്‍ ലിബര്‍ട്ടീസ്, ഇന്റര്‍ നെറ്റ് ഗ്രൂപ്പുകള്‍ ഉയര്‍ത്തിക്കഴിഞ്ഞു.

നിരപരാധികളായ ഭൂരിപക്ഷം യാത്രക്കാരേയും തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാണിതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. 38 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വിസ വേവര്‍ പ്രോഗ്രാമില്‍ ഉള്‍പ്പെട്ടവരാണെന്നും ഇവര്‍ക്ക് യുഎസ്സില്‍ 90 ദിവസം താമസിക്കുന്നതിന് വിസയുടെ ആവശ്യം ഇല്ലെന്നും ഇവരുടെ വിവരങ്ങളാണ് ശേഖരിക്കുന്ന തെന്നും അധികൃതര്‍ വെളിപ്പെടുത്തി.