12.09AM 13/01/2017
കൊച്ചി: സോളാർ തട്ടിപ്പ് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിസ്തരിക്കുന്നതിന് മുഖ്യപ്രതി സരിത എസ്. നായർക്ക് സോളാർ കമ്മീഷൻ അനുമതി നൽകി. ഉമ്മൻ ചാണ്ടിയെ നേരിട്ട് വിസ്തരിക്കാൻ അനുവദിക്കണമെന്ന സരിതയുടെ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് ജസ്റ്റീസ് ജി. ശിവരാജൻ അധ്യക്ഷനായ സോളാർ കമ്മീഷന്റെ നടപടി.
അതേസമയം, സോളാർ കമ്മീഷനിൽ ഹാജരായ ഉമ്മൻ ചാണ്ടി മുൻ എം.പി അബ്ദുള്ളക്കുട്ടിക്കെതിരെ സരിത നൽകിയ ലൈംഗീകരോപണ പരാതിയെ കുറിച്ച് അറിയാമെന്ന് മൊഴി നൽകി. പക്ഷേ പരാതിയിൽ എന്തു നടപടി സ്വീകരിച്ചുവെന്ന് ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം സരിത നൽകിയ പരാതിയെ കുറിച്ചും അറിയാം. എന്നാൽ അന്വേഷണം നടക്കുന്നുണ്ടോ എന്ന് അറിയില്ലെന്നും ഉമ്മൻ ചാണ്ടി സോളാർ കമ്മീഷനു മുമ്പാകെ പറഞ്ഞു.
നേരത്തെ, രണ്ടു തവണ ഉമ്മൻ ചാണ്ടിയെ സോളാർ കമ്മീഷൻ വിസ്തരിച്ചിരുന്നു. ഡിസംബർ 23ന് വിസ്തരിച്ചപ്പോൾ ആരോപണങ്ങൾ എല്ലാം അദ്ദേഹം നിഷേധിച്ചിരുന്നു. എമർജിംഗ് കേരളയിൽ ടീം സോളാർ പ്രോജക്ട് ഇല്ലായിരുന്നെന്നും തന്റെ പേരിൽ വ്യാജകത്ത് ഉപയോഗിച്ച് ക്രമക്കേട് നടത്തിയവർക്കെതിരെ നടപടി എടുത്തുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.