12.27 AM 13/10/2017
ഹൈദരാബാദ്: ഭർത്താവിന് ശാരീരിക ബന്ധം നിഷേധിച്ചതിന് പതിനാറുകാരിക്ക് വക്കീൽ നോട്ടീസ്. ഹൈദരാബാദിലാണ് സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടിക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്. എന്നാൽ പെൺകുട്ടിയുടെ പരാതി ലഭിക്കാതെ കേസെടുക്കേണ്ടെന്ന നിലപാടിലാണ് പോലീസ്. ഭർത്താവിന്റെ നടപടിയിൽ പ്രതിഷേധിച്ച് പെൺകുട്ടി ബാലാവകാശ കമ്മിഷനെ സമീപിച്ചിട്ടുണ്ട്.
തന്നേക്കാൾ ഇരട്ടിപ്രായമുള്ള ആളെയാണ് പെൺകുട്ടി വിവാഹം ചെയ്തത്. നിർബന്ധിത വിവാഹത്തിന് വിധേയയായ പെൺകുട്ടി കുറച്ചുദിവസങ്ങൾക്കുശേഷം ഭർത്താവിന്റെ വീട്ടിൽനിന്നു തിരികെവന്നു. പിന്നീട് ഭർത്താവിന്റെ വക്കീൽ നോട്ടീസ് വന്നതിനെ തുടർന്നാണ് പെൺകുട്ടിക്കു ബാലാവകാശ പ്രവർത്തകരെ സമീപിക്കേണ്ടിവന്നത്. സ്ത്രീധനമായി നൽകിയ ഒരു ലക്ഷം രൂപയും സ്വർണവും തിരികെവേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് വക്കീൽ നോട്ടീസെന്നും റിപ്പോർട്ടുണ്ട്.
പഠിക്കാൻ അനുവദിക്കുമെന്നാണ് വിവാഹത്തിനുമുമ്പ് പറഞ്ഞിരുന്നതെങ്കിലും ശാരീരികമായും മാനസികമായും താൻ നിരന്തരം കൈയേറ്റം ചെയ്യപ്പെടുകയായിരുന്നെന്നും ലൈംഗികാക്രമണം നേരിടുകയായിരുന്നുവെന്നും പെൺകുട്ടി പറയുന്നു.