8:24 am 22/1/2017
അലഹാബാദ്: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 99 സീറ്റുകൾ നൽകാമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ് . എന്നാൽ എസ്.പിയുടെ ഒാഫറിനോട് കോൺഗ്രസ് നേതൃത്വം അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് സൂചന. 110 സീറ്റുകൾ തന്നെ വേണമെന്ന നിലപാടിലാണ് കോൺഗ്രസ്. സീറ്റ് സംബന്ധിച്ച് ധാരണയാകുന്നതിനായി ഇന്ന് നടത്തിയ ചർച്ച വിജയിച്ചില്ല.
വെള്ളിയാഴ്ച 210 സ്ഥാനാർത്ഥികളുടെ പട്ടിക സമാജ്വാദി പാർട്ടി പുറത്തിറക്കിയിരുന്നു. ഇതിൽ കോൺഗ്രസിെൻറ പല സിറ്റിംഗ് സീറ്റുകളും ഉൾപ്പെടുകയും ചെയ്തിരുന്നു. ഇതാണ് കോൺഗ്രസ്–എസ്പി സഖ്യത്തിൽ വിള്ളൽ വീഴ്ത്തിയത്. കോൺഗ്രസിന് സ്വാധീനമുള്ള റായ്ബറേലി, അമേഠി എന്നിവിടങ്ങളും സമാജ്വാദി പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഇനിയൊരു ചർച്ചക്ക് അഖിലേഷ് വഴങ്ങില്ലെന്നാണ് സൂചന. നാളെ തന്നെ പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കാനൊരുങ്ങുകയാണ് അഖിലേഷ് യാദവ്. ഉത്തർപ്രദേശിൽ മുസ്ലിം സമുദായത്തിൽ കോൺഗ്രസിന് നിർണായക സ്വാധീനമുണ്ടായിരുന്നു. എന്നാൽ സമാജ്വാദി പാർട്ടിയുടെ വരവോട് ആ സ്വാധീനത്തിൽ ഇടിവ് സംഭവിച്ചു. സഖ്യത്തിലൂടെ നഷ്ടപ്രതാപം തിരിച്ച് പിടിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. കോൺഗ്രസുമായുള്ള സഖ്യത്തിലൂടെ ബി.ജെ.പി ഉയർത്തുന്ന വെല്ലുവിളി മറകടക്കാൻ കഴിയുമെന്ന് സമാജ്വാദി പാർട്ടിയും പ്രതീക്ഷിക്കുന്നു.