06:22 pm 2/1/2017

ന്യൂഡൽഹി: എയർസെൽ–മാക്സിസ് അഴിമതി കേസിൽ മുൻ ടെലികോം മന്ത്രിയായ ദയാനിധി മാരനെയും സഹോദരൻ കലാനിധി മാരനെയും കോടതി വെറുതെ വിട്ടു. ഡൽഹി പട്യാല ഹൗസ് കോടതിയാണ് ഇരുവരെയും വെറുതേ വിട്ടത്. തെളിവുകളുടെ അഭാവത്തിലാണ് കോടതിയുടെ നടപടി.
മുൻ മന്ത്രി ദയാനിധി മാരൻ, സൺ നെറ്റ് വർക്ക് തലവൻ കലാനിധി മാരൻ, മാക്സിസ് കമ്പനി ഉടമ ടി.അനന്തകൃഷ്ണൻ, കമ്പനിയുടെ സീനിയർ എക്സിക്യൂട്ടിവ് റാൽഫ് മാർഷൽ എന്നിവരെ പ്രതികളാക്കിയാണ് സി.ബി.െഎ കോടതിയിൽ കുറ്റപ്പത്രം സമർപ്പിച്ചത്. ഇൗ കേസിലാണ് ഇപ്പോൾ കോടതിയുടെ വിധിയുണ്ടായിരിക്കുന്നത്
എയർസെല്ലിനെ ഏറ്റെടുക്കുന്നതിനായി മലേഷ്യൻ കമ്പനിയായ മാക്സിസിനെ അനധികൃതമായി ദയാനിധി മാരൻ സഹായിച്ചു എന്നാണ് കേസ്. ഏകദേശം 700 കോടി രൂപ ഇതിലൂടെ അദ്ദേഹത്തിന് ലഭിച്ചുവെന്നും സി.ബി.െഎയുടെ കുറ്റപത്രത്തിലുണ്ട്. വിധിക്കെതിരെ സി.ബി.െഎ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്നാണ് സൂചന.
