തന്നെ ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെപ്പിക്കുകയായിരുന്നെന്നും പന്നീർശെൽവം

08:05 am 8/2/2017

images (2)
ചെന്നൈ: എ .ഐ .എ.ഡി.എം.കെ പൊട്ടിത്തെറിയിലേക്കെന്ന സൂചനകൾ നൽകി പന്നീർശെൽവം. തന്നെ ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെപ്പിക്കുകയായിരുന്നെന്നും ജനങ്ങള്‍ക്ക് ഇഷ്ടമില്ലാത്തയാള്‍ മുഖ്യമന്ത്രിയായി വരുന്നതിനോട് യോജിപ്പില്ലെന്നും ഇതുവരെ ‘വിശ്വസ്ത വിധേയ’നായി കഴിഞ്ഞ അദ്ദേഹം തുറന്നടിച്ചു. അണികള്‍ ആവശ്യപ്പെട്ടാല്‍ രാജി പിന്‍വലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജയലളിതയുടെ ആത്മാവ് തന്നോട് സംസാരിച്ചെന്നും മനസ്സാക്ഷിക്കുത്തു കാരണമാണ് ഇപ്പോള്‍ കാര്യങ്ങള്‍ തുറന്നുപറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് പാര്‍ട്ടിയെ പിളര്‍പ്പിന്‍െറ വക്കിലത്തെിച്ച് പന്നീര്‍സെല്‍വത്തിന്‍െറ തുറന്നുപറച്ചില്‍. രാജി പിന്‍വലിച്ച് മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചുവരാന്‍ ഒരുക്കമാണെന്ന പന്നീര്‍സെല്‍വത്തിന്‍െറ മുന്നറിയിപ്പ് ശശികല ക്യാമ്പിനെ പരിഭ്രാന്തിയിലാഴ്ത്തി. അര്‍ധരാത്രി പോയസ് ഗാര്‍ഡനില്‍ ശശികലയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ അടിയന്തര നേതൃയോഗം നടന്നു. ഇന്ന് ചെന്നൈയിലെത്തേണ്ട ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ചെന്നൈ യാത്ര റദ്ദാക്കി.

ചൊവ്വാഴ്ച രാത്രി ഒമ്പതോടെ ജയലളിതയെ സംസ്കരിച്ച മറീന ബീച്ചില്‍ തനിച്ച് എത്തിയ പന്നീര്‍സെല്‍വം 40 മിനിറ്റ് ധ്യാനത്തിനുശേഷമാണ് മാധ്യമങ്ങളോട് സംസാരിച്ചത്.

ജയലളിതയാണ് തന്നെ മുഖ്യമന്ത്രിയാക്കിയത്. എന്നാല്‍, മന്ത്രിസഭയില്‍പോലും തുടര്‍ച്ചയായി അപമാനിതനായി. മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കണമെന്ന് ഒരു മന്ത്രി പരസ്യമായി ആവശ്യപ്പെടുകയും തന്നെ അപമാനിക്കുകയും ചെയ്തു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റവന്യൂ മന്ത്രി ആര്‍.ബി. ഉദയകുമാര്‍, പന്നീര്‍സെല്‍വം രാജിവെക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ കെ. മധുസൂദനനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കണമെന്നാണ് ആവശ്യപ്പെട്ടത്.

പാര്‍ട്ടിയെയും സര്‍ക്കാറിനെയും സംരക്ഷിക്കണമെന്ന് അമ്മ ജയലളിത അപ്പോളോ ആശുപത്രിയില്‍വെച്ച് തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അമ്മയുടെ മരണശേഷം എല്ലാം അട്ടിമറിക്കപ്പെടുകയായരുന്നു. ലോക്സഭ ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്പിദുരൈയാണ് ഇതിനെല്ലാം പിന്നില്‍. പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങാതിരിക്കാനാണ് താന്‍ ഇത്തരം നിര്‍ബന്ധങ്ങള്‍ക്ക് തയാറായത്. ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹതകളില്‍ അഭിപ്രായം പറയാതിരുന്ന പന്നീര്‍സെല്‍വം തന്‍െറ രണ്ടു മാസത്തെ ഭരണമികവുകളെക്കുറിച്ചുമാണ് സംസാരിച്ചത്.

പന്നീര്‍സെല്‍വത്തിന്‍െറ നീക്കങ്ങള്‍ക്കു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും കേന്ദ്രത്തിന്‍െറയും ബി.ജെ.പിയുടെയും പിന്തുണ അദ്ദേഹത്തിന് ഉണ്ടെന്നാണ് വ്യക്തമാകുന്നത്.

അതിനിടെ, നേതൃത്വത്തിന്‍െറ അറിവില്ലാതെ ചെന്നൈ വിടരുതെന്ന് എം.എല്‍.എമാര്‍ക്ക് ശശികല നേരത്തെ രഹസ്യനിര്‍ദേശം നല്‍കിയിരുന്നു. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനാണ് എം.എല്‍.എമാരോട് ചെന്നൈയില്‍ തുടരാന്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് ഒൗദ്യോഗിക വിശദീകരണം. 40ഓളം അണ്ണാഡി.എം.കെ എം.എല്‍.എമാര്‍ നിയമസഭയില്‍ പ്രത്യേക ബ്ളോക്കായി ഇരിക്കാന്‍ രഹസ്യധാരണയില്‍ എത്തിയതായും സൂചനയുണ്ട്. 36 അംഗങ്ങളുടെ ഭൂരിപക്ഷമാണ് അണ്ണാഡി.എം.കെക്കുള്ളത്.