റാഞ്ചി: ജാര്‍ഖണ്ഡിലെ രണ്ടു ബാങ്കുകളില്‍നിന്നായി തോക്കുധാരികള്‍ 50 ലക്ഷം രൂപ മോഷ്ടിച്ചു. ഹസാരിബാഗ്, ഗിരിധിഹ് ജില്ലകളിലെ ദേശീയ ബാങ്കുകളിലാണ് ചൊവ്വാഴ്ച കവര്‍ച്ച നടന്നത്.
ഗിരിധിഹ് ജില്ലയിലെ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ബംഗാബാദ് ബ്രാഞ്ചില്‍നിന്നു 28.12 ലക്ഷം രൂപയാണു അഞ്ചംഗസംഘം മോഷ്ടിച്ചത്. ബാങ്ക് ജീവനക്കാരെ തോക്കിൻമുനയില്‍ നിര്‍ത്തിയ ശേഷമാണു കവര്‍ച്ചനടത്തിയതെന്നു പോലീസ് മേധാവി അഖിലേഷ് ബി. ബേരിയര്‍ പറഞ്ഞു. ഇവര്‍ക്കായുള്ള അന്വേഷണം നടന്നു വരുന്നതായും പോലീസ് മേധാവി അറിയിച്ചു.
ഹസാരിബാഗിലെ അലഹബാദ് ബാങ്കില്‍നിന്നു 22 ലക്ഷം രൂപയും നാലംഗസംഘം മോഷ്ടിച്ചു. ജീവനക്കാരെ തോക്കിൻമുനയില്‍ നിര്‍ത്തിയ ശേഷമാണു മോഷ്ടാക്കള്‍ ബാങ്കു കൊള്ളയടിച്ചത്. കവര്‍ച്ചയ്ക്കുശേഷം ഇവര്‍ മോട്ടോര്‍ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്കായുള്ള അന്വേഷണം പുരോഗമിച്ചു വരുകയാണെന്നും ഇതിനായി പ്രത്യേക പോലീസ് ടീമിനെ രൂപകരിച്ചതായും പോലീസ് മേധാവി ദിനേഷ് ഗുപ്ത പറഞ്ഞു.