അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി ആറ് പേര്‍ മരിച്ചു.

06:59 am 10/2/2017
images
ക്വലാലംപൂർ: ഇന്തോനേഷ്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി ആറ് പേര്‍ മരിച്ചു. മലേഷ്യയിലെ തീരനഗരമായ സബയില്‍നിന്നു ഇന്തോനേഷ്യയിലേക്കു പോകുകയായിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. മോശം കാലാവസ്ഥയാണ് അപകടകാരണം.

ബോട്ടില്‍ നിരവധി അനധികൃത കുടിയേറ്റകാര്‍ ഉണ്ടായിരുന്നതായി മലേഷ്യന്‍ മാരിടൈം എന്‍ഫോഴ്‌സ്‌മെന്‍റ് ഏജന്‍സി വക്താവ് എവില്‍ കംസാരി പറഞ്ഞു. ഇന്തോനേഷ്യന്‍ അധികൃതരാണു മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും എവിൽ പറഞ്ഞു. മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേരുടെ മൃതദേഹമാണു വ്യാഴാഴ്ച കണ്ടെത്തിയത്.

ബുധനാഴ്ച രണ്ടു അഭയാര്‍ഥികളെ മലേഷ്യന്‍ മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തിയിരുന്നു. ജനുവരിയില്‍ മലേഷ്യയിലെ ജോഹോറില്‍നിന്നു നിരവധി മൃതദേഹങ്ങള്‍ തീരസംരക്ഷണസേന കണ്ടെത്തിയതായും അധികൃതര്‍ അറിയിച്ചു.