09:28 am 11/2/2017
ഹൈദരാബാദ്: ആദ്യമായി ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് കളിക്കാനെത്തിയ ബംഗ്ലാ കടുവകൾക്ക് മുന്നിൽ റൺമലയൊരുക്കി ഇന്ത്യ. തുടർച്ചയായ നാല് ടെസ്റ്റുകളിൽ ഡബിൾ സെഞ്ച്വറിയെന്ന റെക്കോഡുമായി മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ മികവിൽ ഇന്ത്യ കൂറ്റൻ സ്കോർ നേടി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ആറ് വിക്കറ്റിന് 687 എന്ന സ്കോറിൽ ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിനിറങ്ങിയ ബംഗ്ലാദേശിന് 44 റൺസെടുക്കുന്നതിനിടെ ഒരു വിക്കറ്റ് നഷ്ടപ്പെട്ടു. സൗമ്യ സർക്കാറിൻെറ വിക്കറ്റാണ് നഷ്ടപ്പെട്ടത്.
മൂന്നിന് 356 എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് രഹാനയുടെ വിക്കറ്റാണ് ആദ്യ നഷ്ടമായത്. 45 റൺസുമായി ബാറ്റിങ് ആരംഭിച്ച രഹാനെ 82 റൺസെടുത്ത് പുറത്തായി. അതിനിടെ നാലാം വിക്കറ്റിൽ കോഹ്ലി രഹാനെ കൂട്ടുകെട്ട് 222 നേടിയിരുന്നു. ക്യാപ്റ്റൻ കോഹ്ലിയുടെ റെക്കോഡ് ഡബിൾ സെഞ്ച്വറിയും വൃധിമാൻ സാഹയുടെ സെഞ്ച്വറിയുമാണ് ഇന്ത്യയുടെ രണ്ടാം ദിനം കരുത്തുറ്റതാക്കിയത്.
സെഞ്ച്വറി നേടിയ വൃദ്ധിമാൻ സാഹ ഗ്യാലറിയെ അഭിവാദ്യം ചെയ്യുന്നു
111 റൺസുമായി രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച കോഹ്ലി 204 റൺസെടുത്ത് പുറത്തായി. ഇടങ്കയ്യൻ സ്പിന്നർ തൈജുൽ ഇസ്ലാമിെൻറ പന്തിൽ എൽബിഡബ്ലൂവിൽ കുടുങ്ങിയാണ് കോഹ്ലി പുറത്തായത്. ഡിആർഎസിന് അപ്പീൽ ആവശ്യപ്പെട്ടിരുന്നെങ്കിൽ നോട്ട് ഒൗട്ട് ലഭിക്കുമായിരുന്ന വിധത്തിലായിരുന്നു കോഹ്ലിയുടെ തിരിച്ചുകയറ്റം. തുടർച്ചയായ നാല് ടെസ്റ്റുകളിൽ ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ താരമാണ് കോഹ്ലി. തുടർച്ചയായ മൂന്ന് ടെസ്റ്റുകളിൽ ഡബിൾ സെഞ്ച്വറി നേടിയ ഡോൺബ്രാഡ്മാെൻറയും രാഹുൽ ദ്രാവിഡിെൻറയും റെക്കോഡാണ് ഇന്ത്യൻ നായകൻ മറികടന്നത്.