03:55 pm 21/2/2017

പെഷവാർ: പാക്കിസ്ഥാനിലെ പെഷവാറിലുള്ള കോടതി സമുച്ചയത്തിലുണ്ടായ ചാവേർ ആക്രമണത്തിലും വെടിവയ്പ്പിലും നാലു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. താലിബാൻ ബന്ധമുള്ള ജമാത്ത് ഉൾ അഹ്റർ സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
വടക്കുപടിഞ്ഞാറൻ നഗരമായ ചാർസദയിലെ കോടതിയിലാണ് ആക്രമണമുണ്ടായത്. പ്രധാനകവാടത്തിലൂടെ കോടതിയുടെ ഉള്ളിൽ പ്രവേശിച്ച ഭീകരരിൽ രണ്ടു പേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. കോടതിക്ക് പുറത്തു വെടിവയ്പ്പ് നടത്തിയ ഭീകരനെ വധിച്ചതായി ജില്ലാ പോലീസ് മേധാവി സൊഹൈൽ ഖാലിദ് പറഞ്ഞു.
സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി ജമാത്ത് ഉൾ അഹ്റർ വക്താവ് അസദ് മൻസൂർ മാധ്യമങ്ങൾക്ക് സന്ദേശം അയയ്ക്കുകയായിരുന്നു. മരണനിരക്ക് കൂടാൻ സാധ്യതയുള്ളതായാണ് റിപ്പോർട്ട്.
