ആർ.എസ്.എസ് പ്രമുഖിൻറെ വിവാദ പ്രസ്താവനയെ തള്ളി സംഘടന രംഗത്തെത്തി.

07:44 pm 2/3/2017
download (1)

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻറെ തലക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ച ആർ.എസ്.എസ് പ്രമുഖിൻറെ വിവാദ പ്രസ്താവനയെ തള്ളി സംഘടന രംഗത്തെത്തി. ഉജ്ജയിനിയില്‍ കേരള മുഖ്യമന്ത്രിക്ക് എതിരെ ഉണ്ടായ പരാമര്‍ശം ആര്‍.എസ്.എസിന്‍െറ അഭിപ്രായമല്ലെന്ന് അഖിലേന്ത്യാ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ പ്രസ്താവിച്ചു. തങ്ങളുടെ നേതാവിന്‍െറ പ്രസ്താവന ആര്‍.എസ്.എസിന്‍െറ അക്രമരാഷ്ട്രീയത്തിന്‍െറയും ഹിംസാത്മക പ്രത്യയശാസ്ത്രത്തിന്‍െറയും തെളിവായി സി.പി.എം കേരളത്തിലും ദേശീയ തലത്തിലും പ്രചരിപ്പിക്കുമെന്ന് ആര്‍.എസ്.എസ് നേതൃത്വം തിരിച്ചറിയുന്നു. അതിനാല്‍ ചന്ദ്രാവത്തിനെ തള്ളികൊണ്ടുള്ള ഡല്‍ഹിയില്‍ നിന്നുള്ള നന്ദകുമാറിന്‍െറ പ്രസ്താവന സംസ്ഥാനത്തെ മാധ്യമ ഓഫീസുകളില്‍ എത്തിക്കുകയാണുണ്ടായത്. സി.പി.എമ്മിന്‍െറ അക്രമ രാഷ്ട്രീയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാന്‍ ഇറങ്ങിപുറപെട്ട ആര്‍.എസ്.എസ് നേതൃത്വം സ്വയംവെട്ടിലായത് തിരിച്ചറിഞ്ഞ് പുതിയ നീക്കം.

ആര്‍.എസ്.എസ് ഹിംസയില്‍ വിശ്വസിക്കുന്നില്ലെന്ന് നന്ദകുമാര്‍ വ്യക്തമാക്കി. ‘ജനാധിപത്യ വ്യവസ്ഥയില്‍ അടിയുറച്ച് നിന്നുള്ള പ്രവര്‍ത്തനമാണ് സംഘം നടത്തിപോന്നിട്ടുള്ളത്. ഉജ്ജയിനിയില്‍ പ്രകടിപ്പിച്ച വികാരം സംഘത്തിന്‍േറതല്ല. സംഘത്തിന്‍െറ ഭാഷയും ശൈലിയും പ്രവര്‍ത്തന പാരമ്പര്യവും ഇത്തരത്തിലുള്ളതല്ല. ഇതിനെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. കേരളത്തില്‍ സി.പി.എം അക്രമത്തിന് എതിരെ ജനാധിപത്യ രീതിയിലാണ് പ്രതികരിച്ചിട്ടുള്ളത്. അത് തുടരു’മെന്നും അദ്ദേഹം ചൂണ്ടികാട്ടി. മംഗലാപുരത്ത് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍െറ കൊലവിളി പ്രസംഗത്തിന്‍െറ ക്ഷീണം മാറും മുമ്പാണ് പ്രതിരോധത്തിലാക്കിയ ഉജ്ജയിനി പ്രസംഗം. കേരളത്തില്‍ രണ്ട് ശതമാനം വോട്ട് ബി.ജെ.പിക്ക് ലഭിക്കുമ്പോഴും രാഷ്ട്രീയ എതിരാളികളെ വകവരുത്തിയിട്ടുണ്ടെന്നായിരുന്നു ഫെബ്രുവരി 24 ന് സുരേന്ദ്രന്‍ പറഞ്ഞത്.