ഒബാമ ഉപേക്ഷിച്ച ഇന്ത്യന്‍ അമേരിക്കന്‍ സിഐഎ ഏജന്റിനെ ട്രംപ് മോചിപ്പിച്ചു

08:07 am 4/3/2017

– പി.പി. ചെറിയാന്‍
Newsimg1_32538348
വാഷിങ്ടന്‍ : മുന്‍ ഇന്ത്യന്‍ അമേരിക്കന്‍ സിഐഎ ഏജന്റ് സബ്രീന ഡിസൂസയെ പോര്‍ച്ചുഗല്‍ ജയിലില്‍ നിന്നും പ്രസിഡന്റ് ട്രംപ് ഇടപെട്ടു മോചിപ്പിച്ചു. മാര്‍ച്ച് ഒന്നിനാണ് ഇവരെ സ്വതന്ത്രയായി വിട്ടയച്ചത്. 2015ല്‍ പോര്‍ച്ചുഗലില്‍ വെച്ചാണ് സബ്രീന അറസ്റ്റിലായത്. സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി ഫീല്‍ഡ് ഓഫീസറായിരുന്ന സബ്രീനയ്ക്ക് ഡിപ്ലോമാറ്റിക്ക് കവറേജ് ഉണ്ടായിരുന്നുവെങ്കിലും ഇന്ത്യയിലേക്ക് മാതാപിതാക്കളെ സന്ദര്‍ശിക്കുന്നതിനായി നടത്തിയ യാത്രയില്‍ ലിസ്‌ബോണ്‍ എയര്‍പോര്‍ട്ടില്‍ വെച്ചു ഒക്ടോബറില്‍ ഇവര്‍ അറസ്റ്റിലായി.

2003ല്‍ ഇറ്റലിയില്‍ വെച്ച് മുസ്ലിം ക്ലാര്‍ക്ക് ഇമാം അബു ഒമറിനെ തട്ടികൊണ്ടുപോയ കേസിലാണ് ഇവരെ പ്രതി ചേര്‍ത്തിരുന്നത്. പോര്‍ച്ചുഗലില്‍ നിന്നും ഇറ്റലിയിലേക്ക് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്നതിന് കൊണ്ടുപോകാനിരിക്കെ ട്രംപ് ഇടപെട്ടാണ് ഇവരെ മോചിപ്പിച്ചത്. കഴിഞ്ഞ 8 വര്‍ഷം ഒബാമ ഭരണ കൂടത്തിനു നിരവധി അപ്പീല്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും അതെല്ലാം നിഷ്ഫലമാവുകയായിരുന്നു.

ഒബാമയ്ക്ക് എട്ടു വര്‍ഷം കൊണ്ട് ചെയ്യുവാന്‍ കഴിയാതിരുന്ന മോചനം 30 ദിവസം കൊണ്ട് ട്രംപ് നേടിത്തന്നതിന് പ്രത്യേകം നന്ദി പറഞ്ഞുകൊണ്ട് സബ്രീന ട്രംപിന് ട്വീറ്റ് ചെയ്തിരുന്നു. 1956ല്‍ ബോംബെയില്‍ ജനിച്ച സബ്രീന ഇമാമിനെ തട്ടികൊണ്ടുപോയ കേസ്സില്‍ 26 അമേരിക്കക്കാര്‍ക്കൊപ്പമാണ് പ്രതി ചേര്‍ക്കപ്പെട്ടിരുന്നത്.