ന്യൂഡൽഹി: പാക്കിസ്ഥാനിൽ കാണാതായ രണ്ട് ഇന്ത്യൻ മുസ്ലിം പുരോഹിതരും തിങ്കളാഴ്ച നാട്ടിൽ തിരിച്ചെത്തുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. കറാച്ചിയിലുള്ള സയ്യിദ് ആസിഫ് അലി നിസാമിയുമായി താൻ ഫോണിൽ സംസാരിച്ചെന്നും സുഷമ പറഞ്ഞു. താൻ സുരക്ഷിതനാണെന്നും തിങ്കളാഴ്ച തിരിച്ചെത്തുമെന്നും സയ്യിദ് ആസിഫ് അലി നിസാമി അറിയിച്ചതായി സുഷമ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം പുരോഹിതരെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടു വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പാക് ദേശീയ സുരക്ഷ ഉപദേഷ്ടാവ് സർതാജ് അസീസും ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരെയും കണ്ടുകിട്ടിയതായി പാക്കിസ്ഥാൻ അറിയിച്ചത്. ഡൽഹി ഹസ്രാത് നിസാമുദ്ദീൻ അലിയ ദർഗയിലെ മുഖ്യ പുരോഹിതൻ സയ്യിദ് ആസിഫ് അലി നിസാമിയെയും (80) അനന്തരവൻ നസീം നിസാമിയെയും (60) ആണ് ബുധനാഴ്ച കാണാതായത്. പാക്കിസ്ഥാനിലെ സൂഫി ദേവാലയം സന്ദർശിക്കാനും ബന്ധുക്കളെ കാണാനുമായിരുന്നു ഇരുവരും പോയത്.

