ദുബായ്: മോശം കാലാവസ്ഥയെ തുടർന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകൾ തടസപ്പെട്ടു. കനത്ത മഴയും മഞ്ഞുവീഴ്ചയും കാരണം വെള്ളിയാഴ്ച 15 വിമാന സർവീസുകൾ വഴി തിരിച്ചുവിടുകയും നിരവധി സർവീസുകൾ വൈകുകയും ചെയ്തതായി വിമാനത്താവള വക്താവ് വ്യക്തമാക്കി. ദുബായ് എയർപോർട്ട് പരിസരത്തെ ആലിപ്പഴ വർഷം ദീർഘനേരം നീണ്ടുനിന്നു. മഴ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
കനത്ത മഴയെ തുടർന്ന് വ്യാഴാഴ്ച മുതൽ ഞായറാഴ്ചവരെ ദുബായിയിൽ 1500ൽ അധികം വാഹനാപകടങ്ങൾ ഉണ്ടായതായും വലിയ ഗതാഗതക്കുരുക്കിന് കാരണമായതായും ദുബായ് പോലീസ് അറിയിച്ചു. മിക്കയിടത്തും റോഡുകൾ വെള്ളക്കെട്ടിനടിയിലായതിനാൽ ഗതാഗതം മന്ദഗതിയിലായി. റോഡുകളിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കാനുള്ള കഠിന പ്രയത്നത്തിലാണ് അധികൃതർ. സൗദി, ഖത്തർ, ഒമാൻ എന്നിവിടങ്ങളിലും മഴ വളരെ ശക്തമാണ്.