09:10 am 18/4/2017
ഇന്ത്യയിൽ ഇന്നേവരെയുണ്ടായിട്ടുള്ളതിൽവച്ച് ഏറ്റവും ഉയർന്ന മുതൽമുടക്കി എം.ടി.വാസുദേവൻനായരുടെ രണ്ടാമൂഴം നോവൽ ‘മഹാഭാരതം’ എന്ന പേരിൽ ചലച്ചിത്രമാകുന്നു. എം.ടി.തന്നെ തിരക്കഥയെഴുതുന്ന സിനിമ സംവിധാനം ചെയ്യുന്നതു പരസ്യചിത്ര സംവിധായകൻ വി.എ .ശ്രീകുമാർ മേനോനാണ്. മോഹൻലാലാണു കേന്ദ്രകഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്നത്. ഹോളിവുഡ് വന്പൻമാരുടെ നീണ്ട നിര തന്നെയുണ്ടാകും. ആയിരം കോടിരൂപ മുതൽമുടക്കി പ്രമുഖ പ്രവാസിവ്യവസായി ബി.ആർ.ഷെട്ടിയാണു ചിത്രം നിർമിക്കുന്നത്.
നിർമാണച്ചെലവിലും താരനിരയിലും ചരിത്രമായി മാറുന്ന മഹാഭാരതത്തിന് രണ്ടു ഭാഗങ്ങളുണ്ടാകും. ആദ്യഭാഗത്തിന്റെ ചിത്രീകരണം അടുത്ത വർഷം സെപ്റ്റംബറിൽ തുടങ്ങും. 2020ൽ ആണ് റിലീസ്. ആദ്യ ഭാഗം പുറത്തിറങ്ങി 90 ദിവസത്തിനുള്ളിൽ രണ്ടാം ഭാഗം പ്രേക്ഷകരിലെത്തും. മലയാളത്തിനുപുറമേ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിൽ സിനിമ ചിത്രീകരിക്കും. മറ്റ് ഇന്ത്യൻ ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും ഡബ്ബ് ചെയ്യുന്നുമുണ്ട്.
ബ്രഹ്മാണ്ഡസിനിമയെന്ന് എല്ലാംകൊണ്ടും വിശേഷിപ്പിക്കാവുന്ന മഹാഭാരതം ലോകത്തിന് മുന്പാകെ ഇന്ത്യൻ സിനിമ കാഴ്ചവച്ചതിൽവച്ച് ഏറ്റവും വലിയ സംരംഭമാണെന്നും നിർമാതാക്കൾ പത്രക്കുറിപ്പിൽ അവകാശപ്പെട്ടു.
താൻ ഏതാണ്ട് 20 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് രണ്ടാമൂഴം എഴുതിയതെന്ന് എം.ടി. വാസുദേവൻ നായർ ചൂണ്ടിക്കാട്ടി. അതു സിനിമയാക്കുന്നതിനായി മുന്പ് പലരും സമീപിച്ചിരുന്നു. പക്ഷേ, നമ്മുടെ സിനിമകളുടെ നിർമാണച്ചെലവിൽ ഒതുങ്ങിനിൽക്കുന്നതല്ല ഈ കഥ. അതുകൊണ്ടാണ് ഇത്രയും നാൾ പ്രോജക്ട് നീണ്ടുപോയത്. ‘സംവിധായകൻ ശ്രീകുമാറിന് ഇത് ഏറ്റവും മനോഹാരിതയോടെയും സാങ്കേതിക മികവോടെയും ചിത്രീകരിക്കാൻ സാധിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. ’-എം.ടി.പറഞ്ഞു.
ഭീമനായി അഭിനയിക്കുന്നതിനായി തന്നെ തെരഞ്ഞെടുത്തതിൽ ഏറെ സന്തോഷമുണ്ടെന്നു മോഹൻലാൽ പറഞ്ഞു. ഭീമനായി വേഷമിടാൻ എംടിതന്നെ എന്നെ തെരഞ്ഞെടുത്തുവെന്നതു കൂടുതൽ സന്തോഷം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടു വർഷമായി ചിത്രത്തിന്റെ തിരക്കഥ പഠിക്കുന്നതിന്റെയും ഗവേഷണങ്ങളുടെയും തിരക്കിലാണ് ശ്രീകുമാർ മേനോൻ. എം.ടി.വാസുദേവൻനായരുടെ ഐതിഹാസിക തിരക്കഥ സിനിമായാക്കാൻ സാധിച്ചത് ജൻമാന്തരപുണ്യമായി കാണുന്നു. തങ്ങൾ പ്രോജക്ടിന്റെ വിവിധ ഘട്ടങ്ങളിലേക്കു കടന്നുകഴിഞ്ഞുവെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. മഹാഭാരതത്തിന്റെ ഐതിഹാസികമായ എല്ലാ മാനങ്ങളെയും തൊട്ടുനിൽക്കുന്നതാകും സിനിമയെന്നു യുഎഇ എക്സ്ചേഞ്ചിന്റെയും എൻഎംസി ഹെൽത്ത് കെയറിന്റെയും സ്ഥാപകൻ കൂടിയായ നിർമാതാവ് ബി.ആർ.ഷെട്ടി പറഞ്ഞു. എം.ടി.വാസുദേവൻനായർ എന്ന പ്രതിഭയുടെ കൈയൊപ്പ് പതിഞ്ഞ ഈ സൃഷ്ടിയുടെ ഇംഗ്ലീഷ് പരിഭാഷയാണ് ആദ്യം വായിച്ചത്. അതിനുശേഷം ഇപ്പോൾ തിരക്കഥയും വായിച്ചു. കാലത്തെ ജയിക്കുന്ന ഈടുവയ്പാണ് എം.ടി.യുടെ രചനയെന്നു ഷെട്ടി ചൂണ്ടിക്കാട്ടി.