അമേരിക്കന്‍ മലയാളി ഹേറ്റ് ക്രൈമിന്റെ അടുത്ത ഇര

10:55 am 21/4/2017

– വിനോദ് കൊണ്ടൂര്‍ ഡേവിഡ്


റ്റുവര്‍ട്ട് /ഫ്‌ളോറിഡ: അമേരിക്കയില്‍ അടുത്തിടയായി വര്‍ദ്ധിച്ചു വരുന്ന ഇന്ത്യാക്കാര്‍ക്കെതിരെയുള്ള ആക്രമണത്തിന് ഫ്‌ലോറിഡയില്‍ നിന്നുള്ള മലയാളി അടുത്ത ഇരയായി. കണ്ണൂരില്‍ നിന്നും അമേരിക്കന്‍ ഐക്യനാടുകളിലേക്ക് കുടിയേറിയ ഷിനോയ് മൈലക്കലിനാണ് അഫ്രിക്കന്‍ അമേരിക്കന്‍ വംശജനില്‍ നിന്നും വെട്ടേറ്റത്. കഴിഞ്ഞ 5 വര്‍ഷങ്ങളായി ഫ്‌ലോറിഡ വെസ്റ്റ് പാം ബീച്ചിനു അടുത്തുള്ള സ്റ്റുവര്‍ട്ട് സിറ്റിയില്‍ കണ്‍വീനിയന്റ് സ്‌റ്റോര്‍ നടത്തി വരുകയായിരുന്നു ഷിനോയ്. കമ്മ്യൂണിറ്റിയിലുള്ള എല്ലാവരോടും നല്ല സുഹൃത്ത് ബന്ധമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ (ഏപ്രില്‍ 19 2017) വൈകുന്നേരം 3 മണിയോടെയാണ് സംഭവങ്ങള്‍ അരങ്ങേറിയത്. ഷിഫ്റ്റ് മാറുന്ന സമയമായത് കൊണ്ട് പകല്‍ സമയത്ത് ജോലി ചെയ്യുന്ന ഇന്ത്യാക്കാരി സ്ത്രീ മാറി ഷിനോയ് തന്നെ വൈകിട്ടത്തെ ഷിഫ്റ്റില്‍ ക്ലര്‍ക്ക് ജോലിക്കു കയറുകയായിരുന്നു. ഇരുവരും സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ ജറമിയ ഇമ്മാനുവേല്‍ ഹെന്റട്രിക്ക്‌സ് എന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ സറ്റോറിലേക്ക് കടന്നു വന്നത്. യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യന്‍ വംശജയെ ഹരാസ്സ് ചെയ്യുവാനും ഉച്ച വയ്ക്കുവാനും തുടങ്ങി. ഇത് കണ്ട കടയുടമയായ ഷിനോയ് ഇടയ്ക്കിടപ്പെട്ടു. പെട്ടെന്ന് ജറമിയ ഒളിച്ചു വച്ചിരുന്ന കത്തിയെടുത്ത് ഷിനോയുടെ കൈയില്‍ വെട്ടി പരിക്കേല്‍പ്പിച്ചു, എന്നിട്ടു പുറത്തേക്കോടി. ഉടന്‍ തന്നെ ഷിനോയ് പോലീസിനെ വിളിക്കുകയും, ആംബുലന്‍സില്‍ ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തു. സി സി ക്യാമറയിലൂടെ ആക്രമിയെ ഐഡന്റിഫൈ ചെയ്ത പോലീസ് ഉടന്‍ തന്നെ അറസ്റ്റു ചെയ്തു. ജറമിയയെ ചോദ്യം ചെയ്തപ്പോള്‍, അവര്‍ അറബികളാണെന്നും, തനിക്ക് അറബികളെ ഇഷ്ടമില്ലാത്തതു കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും പറഞ്ഞു. ഹേറ്റ് െ്രെകമിനാണ് പോലീസ് കേസെടുത്തിരിക്കുന്നത് എന്ന് ഷിനോയ് പറഞ്ഞു.

കേരള അസ്സോസിയേഷന്‍ ഓഫ് വെസ്റ്റ് പാം ബീച്ച് പ്രസിഡന്റ് ബിജു തോണിക്കടവില്‍ ഷിനോയിയുമായി ബന്ധപ്പെടുകയും, പിന്നീട് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുമായും, വിനോദ് കൊണ്ടൂരുമായും സംസാരിച്ചു.

ഇപ്പോഴത്തെ അമേരിക്കന്‍ ഭരണകൂടം അധികാരത്തിലെത്തിയതിനു ശേഷം നാലാമത്തെ ഇന്ത്യന്‍ വംശജനാണ് ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നത്. ഇതില്‍ രണ്ടു പേര്‍ ദാരുണമായി കൊലചെയ്യപ്പെട്ടു.