08.17 PM 03/05/2017
ഇസ്ലാമാബാദ്: നാല് താലിബാൻ കൊടും ഭീകരരുടെ വധശിക്ഷ പാക്കിസ്ഥാൻ നടപ്പാക്കി. നിരപരാധികളായ ആളുകളെ കൊലപ്പെടുത്തിയ കേസിലും സൈന്യത്തെ ആക്രമിച്ച കേസിലും പ്രതികളായ ഭീകരരെയാണ് തൂക്കിലേറ്റിയതെന്ന് പാക്ക് സൈന്യം വാർത്താക്കുറിപ്പിൽ അറിയിച്ചു. തെഹ്രിഖ്-ഇ-താലിബാൻ എന്ന സംഘടനയിലെ സജീവ പ്രവർത്തകരായിരുന്നു ഇവർ. വിചാരണ കോടതിയുടെ മുന്നിൽ കുറ്റസമ്മതം നടത്തിയ ഇവരുടെ തടവ് കഴിഞ്ഞ ജനുവരിയിൽ അവസാനിച്ചിരുന്നു. തുടർന്ന് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ കൂടി പ്രതികൾക്ക് ചുമത്തുകയും ചെയ്തിരുന്നു.
2014-ൽ പെഷവാറിലെ സൈനിക സ്കൂളിന് നേരെ താലിബാൻ നടത്തിയ ആക്രമണത്തിൽ 150 ഓളം കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പാക്കിസ്ഥാൻ സർക്കാർ വധശിക്ഷ പുനസ്ഥാപിക്കുകയും ചെയ്തു. വധശിക്ഷ പുനസ്ഥാപിച്ച ശേഷം പാക്കിസ്ഥാൻ സർക്കാർ ഇതുവരെ 441 പേരെ തൂക്കിലേറ്റിയെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്കുകൾ വ്യക്തമാക്കുന്നത്.