അമ്പിളി ഫാത്തിമ യാത്രയായി

02:05pm 25/4/2016
download
കോട്ടയം : ചികിത്സകളും പ്രാര്‍ത്ഥനകളും വിഫലമാക്കി നക്ഷത്രക്കണ്ണുള്ള അമ്പിളി ഫാത്തിമ (22) യാത്രയായി. ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവെച്ച് ജീവിതം തിരിച്ചു പിടിയ്ക്കുന്നതിനിടെയാണ് അമ്പിളി ഫാത്തിമയെ മരണം കവര്‍ന്നത്. അണുബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ആന്തരികാവയകങ്ങളിലും രക്തത്തിലുമുണ്ടായ അണുബാധയാണ് മരണകാരണം. പത്തുമാസം മുന്‍പ് ചെന്നൈ അപ്പോളോയിലായിരുന്നു അമ്പിളി ഫാത്തിമയുടെ ഹൃദയവും ശ്വാസകോശവും മാറ്റിവച്ചുകൊണ്ടുള്ള അപൂര്‍വ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു മാസം പിന്നിട്ടപ്പോള്‍ കടുത്ത അണുബാധയുണ്ടായതിനെ തുടര്‍ന്ന് മറ്റൊരു ദുഷ്‌കരമായ ശസ്ത്രക്രിയയ്ക്കും അമ്പിളിയെ വിധേയയാക്കിയിരുന്നു. തുടര്‍ന്ന് പത്ത് മാസത്തെ തുടര്‍ ചികിത്സയ്ക്കുശേഷം ഒരു മാസം മുന്‍പാണ് അമ്പിളിയെ കോട്ടയത്തെ വീട്ടില്‍ എത്തിച്ചു. ചെന്നൈയില്‍ നിന്നും ഒരു നഴ്‌സും അമ്പിളിയെ പരിചരിക്കാന്‍ എത്തിയിരുന്നു. വീട്ടില്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. ഇതിനിടെ, പനിയും ശ്വാസതടസവും ബാധിച്ചതിനെ തുടര്‍ന്നാണ് അമ്പിളിയെ കാരിത്താസില്‍ എത്തിച്ചത്. എന്നാല്‍, തലച്ചോറിന്റെയും ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചതിനെ തുടര്‍ന്ന് ഇന്ന് പതിനൊന്നരയോടെയാണ് അമ്പിളി ഫാത്തിമ മരണത്തിന് കീഴടങ്ങിയത്.
കോട്ടയം സി.എം.എസ് കോളജിലെ അവസാനവര്‍ഷ എം.കോം വിദ്യാര്‍ഥിനിയായിരുന്നു അമ്പിളി ഫാത്തിമ. അപൂര്‍വരോഗം ബാധിച്ച് ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചപ്പോഴും അമ്പിളി ഫാത്തിമ പകച്ചുപോയില്ല. തന്നെക്കുറിച്ചാലോചിച്ച് ഒരിക്കലും കരയരുതെന്നാണ് ഈ എം.കോം വിദ്യാര്‍ഥിനി ഉപ്പയ്ക്കും ഉമ്മയ്ക്കും നല്‍കിയ ഉപദേശം.
സംസ്‌കാരം ഇന്ന് വൈകുന്നേരം കാഞ്ഞിരപ്പള്ളിയില്‍ നടക്കുമെന്നാണ് ലഭിക്കുന്ന വിവരം.