അവധിക്കാലം – എത്സി കൊച്ചമ്മയോടൊത്ത് കുട്ടികള്‍ക്ക് മാതൃഭാഷാ പഠനം

11:31am 14/7/2106

Newsimg1_70011600
ന്യൂയോര്‍ക്ക്: ഗുരുകുല വിദ്യാഭ്യാസം പുരാതന ഭാരതത്തില്‍ നില നിന്നിരുന്ന ഒരു ആചാരമാണ്. ഗുരുവിനോടൊപ്പം താമസിച്ച് അദ്ദേഹത്തിന്റെ കുടുംബം പോലെ കുട്ടികള്‍ കഴിയുന്നത് കൊണ്ടാണ് “കുലം’ എന്നു പറയുന്നത്. അനുഗ്രഹീത കവയിത്രിയും ബഹുമാനപ്പെട്ട കോര്‍ എപ്പിസ്‌കോപ്പ ഡോക്ടര്‍ യോഹന്നാന്‍ ശങ്കരത്തിലിന്റെ പത്‌നിയുമായ എത്സികൊച്ചമ്മ ഇവിടെ ന്യൂയോര്‍ക്കില്‍ അതേപ്പോലെ വിദ്യാര്‍ഥികള്‍ക്കായി ഒരു മലയാളം പാഠശാല ആരംഭിച്ചിരിക്കുന്നു. കര്‍തൃവചനങ്ങള്‍ മനുഷ്യരാശിക്ക് പകര്‍ന്നുകൊടുത്ത് അവരെ നന്മയുടെ വഴിക്ക് തിരിക്കുന്ന ബഹുമാനപ്പെട്ട അച്ചനൊപ്പം എത്സികൊച്ചമ്മയും സമൂഹ നന്മക്കായുള്ള കര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ വ്യാപൃതയാണ്. നാട്ടിലും ഇവിടെയുമായ ദാനധര്‍മ്മാദികള്‍ ചെയ്യുന്ന ഇവരുടെ മനസ്സില്‍ ഉദിച്ച ഒരു ആശയമാണു പള്ളിയില്‍ വരുന്ന കുട്ടികള്‍ക്ക് മലയാളം പഠിക്കാന്‍ ഒരവസരം ഉണ്ടാക്കുകയെന്ന്.

ഈ അവുധിക്കാലത്ത് സ്വന്തം വീട്ടില്‍ വച്ച് ഗുരുകുല സമ്പ്രദായത്തില്‍ ആ പുണ്യപ്രവര്‍ത്തിക്ക് ആരംഭമായി. കുട്ടികള്‍ക്ക് ഭക്ഷണവും വിശ്രമവും നല്‍കി അവരെ മാതൃഭാഷയുടെ ലോകത്തേക്ക് കൊണ്ടുപോകുന്നതില്‍ എത്സി കൊച്ചമ്മ സന്തോഷം കാണുന്നു. നാട്ടില്‍ അദ്ധ്യാപികയായി ജോലിയില്‍ പ്രവേശിച്ച ഇവര്‍ വിവാഹാനന്തരം അമേരിക്കയില്‍ വന്നു ഉപരിപഠനം നടത്തി ന്യൂയോര്‍ക്കിലെ നാസ്സാ കൗണ്ടിയില്‍, നാസ്സാകൗണ്ടി ഡി.പി.ഡബ്ല്യൂ, എന്‍ജിനീയറായി സേവനമനുഷ്ഠിച്ച് ഇപ്പോള്‍ വിശ്രമജീവിതം നയിക്കുമ്പോഴും വിദ്യപകര്‍ന്നുകൊടുക്കുക എന്ന ദൈവീകമായ ചിന്തയെ പരിപോഷിപ്പിക്കുന്നു. അതിനായി കര്‍മ്മനിരതയാകുന്നു. കൊച്ചമ്മയുടെ ഈ ഉദ്യമം വിജയപ്രദമാകട്ടെ എന്നു കര്‍ത്താവിനോട് പ്രാര്‍ഥിക്കാം.