അസ്‍ലം വധം: മുഖ്യപ്രതിയായ സി.പി.എം പ്രവർത്തകൻ അറസ്റ്റിൽ

11:57 pm 28/08/2016
download
നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ് ലം വധക്കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. സി.പി.എം പ്രവർത്തകനും വെള്ളൂർ കോടഞ്ചേരി കരുവിന്‍റവിട രമീഷി(26)നെയാണ് കുറ്റ്യാടി സി.ഐ സജീവൻ അറസ്റ്റ് ചെയ്തത്. കൊലപാതകം ആസൂത്രണം ചെയ്തതും അസ്‍ലമിനെ പിന്തുടർന്നു കൊലയാളികൾക്കു വിവരം നൽകിയതും രമീഷാണെന്നും പൊലീസ് പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി.

കേസില്‍ സി.പി.എം പ്രവര്‍ത്തകനും വളയം നിരവുമ്മല്‍ സ്വദേശി കക്കുഴിയുളള പറമ്പത്ത് കുട്ടു എന്ന നിധിനെ അന്വേഷണസംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കൊലയാളികള്‍ ആവശ്യപ്പെട്ട പ്രകാരം കൊലപാതകത്തിന് ഇന്നോവ കാര്‍ സംഘടിപ്പിച്ച് നല്‍കി കൊലപാതകത്തിന് അറിഞ്ഞു കൊണ്ട് കൂട്ടുനിന്നതിനുമാണ് നിധിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ആഗസ്റ്റ് 11നാണ് തൂണേരി വെള്ളൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെവിട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ചാലപ്പുറം കാളിയപ്പറമ്പത്ത് അസ് ലം (22) വെട്ടേറ്റു മരിച്ചത്. ഇന്നോവ കാറിലെത്തിയ സംഘമാണ് അസ് ലമിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നോവ കാറില്‍ പിന്നില്‍ നിന്ന് വന്ന സംഘം ബൈക്കിനെ ഇടിച്ചു വീഴ്ത്തിയ ശേഷമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനുശേഷം സംഘം കാറില്‍ കടന്നുകളഞ്ഞു.

ആക്രണത്തിൽ അസ് ലമിന്‍െറ ഇടത് കൈപ്പത്തി അറ്റുതൂങ്ങി. വയറിന്‍െറ ഭാഗത്തും കഴുത്തിനും ആഴത്തില്‍ മുറിവേറ്റു. ഗുരുതര നിലയിലായ ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രകിയക്ക് വിധേയനാക്കിയിരുന്നു. ആകെ 70 വെട്ടുകളടക്കം 76 മുറിവുകളാണ് അസ് ലമിന്‍റെ ശരീരത്തിലുണ്ടായിരുന്നത്. മുഖത്തേറ്റ 13 വെട്ടുകളാണ് മരണത്തിനു കാരണമായതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്.

അക്രമികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ കോഴിക്കോട് ബേപ്പൂർ സ്വദേശി രണ്ടു വർഷം മുമ്പ് മറിച്ചുവിറ്റതാണെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിരുന്നു. കൂടാതെ പ്രതികൾ വിദേശത്തേക്ക് കടക്കാതിരിക്കാന്‍ അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. 2015 ജനുവരി 22ലെ ഷിബിന്‍ വധക്കേസില്‍ മൂന്നാം പ്രതിയായിരുന്ന അസ് ലമിനെ കോഴിക്കോട് സെഷന്‍സ് കോടതിയാണ് രണ്ടു മാസം മുമ്പാണ് വെറുതെവിട്ടത്.