ആദ്യ മലയാളി ഹജ്ജ് സംഘം ജിദ്ദയിലത്തെി.

09:22 am 23/08/2016
images

ജിദ്ദ / നെടുമ്പാശ്ശേരി: ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ സംസ്ഥാനത്ത് നിന്നുള്ള ആദ്യ ഹജ്ജ് സംഘം പുണ്യഭൂമിയിലത്തെി. നൂറുകണക്കിന് നാവുകളില്‍ നിന്നുയര്‍ന്ന പ്രാര്‍ഥനകളേറ്റുവാങ്ങി തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് നെടുമ്പാശ്ശേരിയില്‍നിന്ന് ആദ്യ ഹജ്ജ് വിമാനം പുണ്യഭൂമിയിലേക്ക് തിരിച്ചത്. 450 ഹാജിമാരുമായാണ് 3.20 ഓടെ സൗദി എയര്‍ലൈന്‍സിന്‍െറ വിമാനം പറന്നുയര്‍ന്നത്.

വിമാനം സൗദി സമയം 6.10 ഓടെയാണ് ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. പരിശോധന പൂര്‍ത്തിയാക്കിയ ഹാജിമാര്‍ 7.20ഓടെ പുറത്തിറങ്ങാന്‍ തുടങ്ങി. ജിദ്ദയില്‍നിന്ന് ബസ് മാര്‍ഗം രാത്രി 12ഓടെ മക്കയിലത്തെിയ തീര്‍ഥാടകര്‍ രാത്രിതന്നെ മസ്ജിദുല്‍ ഹറാമിലത്തെി ഉംറ നിര്‍വഹിച്ചു. ഗ്രീന്‍ കാറ്റഗറിയില്‍ തിങ്കളാഴ്ച എത്തിയ സംഘത്തിന് ജറുവല്‍ ബ്രാഞ്ച് മൂന്നിന് കീഴില്‍ 29, 30 നമ്പര്‍ കെട്ടിടങ്ങളിലാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.

221 പുരുഷന്മാരും 229 സ്ത്രീകളുമടങ്ങുന്നതാണ് ആദ്യസംഘം. ഇനി വരുന്ന ഹാജിമാര്‍ക്ക് മസ്ജിദുല്‍ ഹറാമിന്‍െറ ഒന്നര കി.മീറ്റര്‍ ചുറ്റളവില്‍ ഗ്രീന്‍ കാറ്റഗറിയിലും ഒമ്പത് കി.മീറ്റര്‍ അകലെ അസീസിയയിലുമാണ് താമസസൗകര്യം. ഞായറാഴ്ച മുതല്‍ നെടുമ്പാശ്ശേരിയിലെ ക്യാമ്പില്‍ തമ്പടിച്ചിരുന്ന ഹാജിമാര്‍ തിങ്കളാഴ്ച രാവിലെ തന്നെ പ്രഭാതകൃത്യങ്ങളും നമസ്കാരവും നിര്‍വഹിച്ച് ഇഹ്റാം കെട്ടി യാത്രക്കായി ഒരുങ്ങിയിരുന്നു. ഹജ്ജ് ചുമതല കൂടിയുള്ള മന്ത്രി കെ.ടി. ജലീല്‍ ഫ്ളാഗ് ഓഫ് ചെയ്ത് വിമാനത്തെ യാത്രയാക്കി.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ല്യാര്‍, എം.എല്‍.എ മാരായ അന്‍വര്‍ സാദത്ത്, വി.കെ. ഇബ്രാഹിം കുഞ്ഞ്, എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍, എക്സിക്യൂട്ടിവ് ഡയറക്ടര്‍ എ. എം. ഷബീര്‍, ഓപറേഷന്‍സ് ഡി.ജി.എം. ദിനേഷ് കുമാര്‍, ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, കോഓഡിനേറ്റര്‍ മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ ഫ്ളാഗ് ഓഫ് ചടങ്ങില്‍ പങ്കെടുത്തു. തസ്കിയത്ത് ചുമതലയുള്ള തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, ഹജ്ജ് സെല്‍ ക്രൈംബ്രാഞ്ച് എസ്. പി അബ്ദുല്‍ കരീം എന്നിവര്‍ നിര്‍ദേശങ്ങള്‍ നല്‍കി.