ആര്‍.എസ്.എസിനെതിരെ നടത്തിയ പരാമര്‍ശത്തിന് രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് സുപ്രീംകോടതി

02.19 AM 20-07-2016
220_Rahul_pensive_Merabharosa
ദില്ലി: ആര്‍.എസ്.എസിനെതിരെ നടത്തിയ പരാമര്‍ശത്തിന് രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് സുപ്രീംകോടതി. മാപ്പുപറയാന്‍ തയ്യാറല്ലെങ്കില്‍ രാഹുല്‍ ഗാന്ധി വിചാരണ നടപടികള്‍ നേരിടണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. മഹാത്മാഗാന്ധി വധിച്ചതിന് പിന്നില്‍ ആര്‍എസ്.എസ് ആണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശം.
മഹാരാഷ്ട്രയിലെ താനെയില്‍ 2014 ല്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവെയാണ് മഹാത്മാഗാന്ധിയെ വധിച്ചത് ആര്‍.എസ്.എസാണെന്ന പരാമര്‍ശം രാഹുല്‍ ഗാന്ധി നടത്തിയത്. അതിനെതിരെ ആര്‍.എസ്.എസ് നല്‍കിയ മാനനഷ്ട കേസില്‍ ജനുവരി ആറിന് രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് ഭിവണ്ടിയിലെ വിചാരണ കോടതി ഉത്തരവിട്ടിരുന്നു.
കേസ് റദ്ദാക്കണമെന്ന ആവശ്യം മുംബായ് ഹൈക്കോടതി തള്ളിയതോടെയാണ് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ എത്തിയത്. പറഞ്ഞ വാക്കില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.
കേസ് വീണ്ടും ഇന്ന് പരിഗണിച്ചപ്പോഴാണ് രാഹുല്‍ ഗാന്ധി മാപ്പ് പറയാന്‍ തയ്യാറെങ്കില്‍ വിചാരണ നേരിടമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. നിങ്ങള്‍ സംസാരിക്കുന്നത് പൊതുതാല്പര്യത്തിന്, മറിച്ചോ ആയിക്കോട്ടേ പക്ഷെ, ഒരു സംഘടനയെയും താഴ്ത്തിക്കെട്ടുന്ന പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ രാഹുല്‍ ഗാന്ധിക്ക് പറയാനുള്ള കാര്യങ്ങള്‍ ജൂലായ് 27ന് വിശദീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.