07:08 pm 24/5/2017
ന്യൂഡൽഹി: തീവ്രവാദികളെ വധിക്കാൻ ആസാമിൽ നടത്തിയ സൈനിക നടപടി വ്യാജ ഏറ്റുമുട്ടലായിരുന്നെന്നു വെളിപ്പെടുത്തൽ. സിആർപിഎഫ് ഐജി രജനീഷ് റായിയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
മാർച്ച് 30ന് ചിരാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ബോഡോലാൻഡ് പ്രവർത്തകരെ വധിച്ചെന്ന് സൈന്യം അവകാശപ്പെട്ടിരുന്നു. സിആർപിഎഫും സഹശസ്ത്ര സീമാബലും ആസാം പോലീസും സംയുക്തമായി നടത്തിയ സൈനിക നീക്കത്തിൽ തീവ്രവാദികളെ വധിക്കുകയായിരുന്നെന്നായിരുന്നു സൈന്യം വിശദീകരിച്ചത്.
എന്നാൽ അടുത്തുള്ള ഗ്രാമത്തിൽനിന്ന് മണിക്കൂറുകൾ മുന്പേ കസ്റ്റഡിയിൽ എടുത്തവരെ ഏറ്റുമുട്ടലിലൂടെ വധിക്കുകയായിരുന്നെന്ന് രജനീഷ് റായ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇതിനെ സാധൂകരിക്കുന്ന സാക്ഷിമൊഴികളും ഇദ്ദേഹം ഹാജരാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ സ്വതന്ത്രമായ അന്വേഷണത്തിനും ഐജി ശിപാർശ നൽകിയിട്ടുണ്ട്.