08:18 am 4/3/2017

മഹാരാജ്ഗഞ്ച്: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്തോ-നേപ്പാൾ അതിർത്തി അടച്ചു. 24 മണിക്കൂർ നേരത്തേക്കാണ് അതിർത്തി അടച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് സംസ്ഥാനത്ത് ആറാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. 84 കിലോമീറ്റർ നീളംവരുന്ന അതിർത്തിയിൽ സുരക്ഷയ്ക്കായി എസ്എസ്ബി സേനയെ നിയോഗിച്ചിട്ടുണ്ട്. അടിയന്തര ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ കടത്തിവിടുന്നതിന് തടസമുണ്ടാകില്ലെന്നാണു സേനാവൃത്തങ്ങൾ അറിയിക്കുന്നത്. നേപ്പാളിൽനിന്ന് ഇന്ത്യയിലേക്കു കടക്കുന്നതിനുള്ള പ്രധാന ചെക്പോയിന്റുകളിൽ സൈന്യം സുരക്ഷാ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
ശനിയാഴ്ചയാണ് ഉത്തർപ്രദേശിൽ ആറാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. നേപ്പാൾ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ആറ് ജില്ലകളിലായി 49 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 635 സ്ഥാനാർഥികളാണ് ആറാംഘട്ടത്തിൽ ജനവിധി തേടുന്നത്.
