ഇന്ത്യന്‍ ചാരനെന്നാരോപിക്കപ്പെടുന്നയാളുടെ വീഡിയോ പുറത്തുവിട്ടു

30-03-2016
Spy.jpg.image.784.410
കുല്‍ബുഷന്‍ യാദവ് ഇന്ത്യന്‍ ചാരനാണെന്ന് സമ്മതിക്കുന്ന വിഡിയോ പാക്കിസ്ഥാന്‍ പുറത്തുവിട്ടു. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയാണ്. നാവികസേനയില്‍ അംഗമാണെന്നും 2022ല്‍ മാത്രമേ വിരമിക്കുകയുള്ളൂവെന്നും യാദവ് പറയുന്നതാണ് വിഡിയോ. എന്നാല്‍ ഇന്ത്യ ഇത് തള്ളി. ഇന്ത്യക്കാരനായ കുല്‍ബുഷന്‍ യാദവ് കഴിഞ്ഞ ദിവസമാണ് പാക്കിസ്ഥാനില്‍ പിടിയിലായത്.
2001ലെ പാര്‍ലമെന്റ് ആക്രമണത്തിനുശേഷമാണ് രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. തുടര്‍ന്ന് ഇറാനില്‍ ചെറിയ തോതിലുള്ള ബിസിനസ് ആരംഭിച്ചു. 2013ലാണ് റോയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നത്. ഈമാസം മൂന്നിന് പാക്കിസ്ഥാന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നും വിഡിയോയില്‍ ഇയാള്‍ പറയുന്നു.
അതേസമയം, പുറത്തുവന്നിരിക്കുന്ന വിഡിയോ സത്യമാണോയെന്ന് തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നും ആരോ പറഞ്ഞുപറയിക്കുന്ന തരത്തിലുള്ളതാണതെന്നും വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.