ഇന്ത്യന്‍ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി കളവു നടത്തിയ ജിതേന്ദ്രര്‍ സിങ്ങിന് 17 വര്‍ഷം ജയില്‍ശിക്ഷ

11:00am 3/5/2016
– പി.പി.ചെറിയാന്‍
unnamed (3)
മക്കിനി(ടെക്‌സസ്): ഇന്ത്യന്‍ യുവതിയെ ഒരു ദശാബ്ദക്കാലം നിഴല്‍ പോലെ പിന്തുടര്‍ന്നു ശല്യം ചെയ്യുകയും, ഭീഷണിപ്പെടുത്തുകയും ഒടുവില്‍ പ്ലാനോയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ചു കയറി പാസ്‌പോര്‍ട്ട്, സ്വര്‍ണ്ണാഭരണം, ക്രെഡിറ്റ് കാര്‍ഡ് എന്നിവ മോഷ്ടിക്കുകയും ചെയ്തു ലോസ് ആഞ്ചലസില്‍ നിന്നുള്ള ഇന്ത്യന്‍ യുവാവ് ജിതേന്ദര്‍ സിങ്ങിനെ(32) ടെക്‌സസ് ജൂറി 17 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചു.

യുവതിയും, ശിക്ഷിക്കപ്പെട്ട യുവാവും ഡല്‍ഹിയിലെ കോളേജില്‍ സഹപാഠികളായിരുന്നു. 2006 ല്‍ ജിതേന്ദര്‍ നടത്തിയ വിവാഹാഭ്യര്‍ത്ഥന യുവതി തള്ളി. ഇതേ തുടര്‍ന്ന് യുവതിയുടെ പിതാവിനെ ഇന്ത്യയില്‍ വെച്ചു മര്‍ദ്ദിക്കുകയും ഇന്ത്യന്‍ പോലീസ് ഇദ്ദേഹത്തിനെതിരെ കേസ്സെടുക്കുകയും ചെയ്തിരുന്നു.

2007 ല്‍ യുവതി ന്യൂയോര്‍ക്കില്‍ വിദ്യാഭ്യാസം തുടരുന്നതിന് എത്തിചേര്‍ന്നെങ്കിലും ഇവിടേയും ഇവരെ പിന്തുടര്‍ന്നു ശല്യപ്പെടുത്തുന്നതു സിങ്ങ് ആവര്‍ത്തിച്ചു.

ജിതേന്ദറിന്റെ ശല്യം സഹിക്കാതെ യുവതി ടെക്‌സസ്സിലെ പ്ലാനോയിലേക്ക് 2014 ല്‍ താമസം മാറ്റി.
ടെക്‌സസ്സിലെ പ്ലാനോയില്‍ എത്തി യുവതി താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റ് ലോക് സ്മിത്തിനെ തെറ്റിദ്ധരിപ്പിച്ചു തുറന്നാണ് ജിതേന്ദര്‍ മോഷണം നടത്തിയത്. സംശയം തോന്നിയ സമീപവാസികള്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി സിങ്ങിനെ അറസ്റ്റു ചെയ്തു. 2011 മുതല്‍ 2014 വരെ ഫോണിലൂടെയും, മറ്റു ഇലക്ട്രോണിക്ക് മാധ്യമങ്ങളിലൂടെയും യുവതിയെ ഇയാള്‍ ശല്യം ചെയ്തിരുന്നതായി ജൂറി കണ്ടെത്തി. പതിനേഴ് വര്‍ഷത്തെ തടവിന് പുറമെ 4000 ഡോളര്‍ ഫൈന്‍ അടക്കുന്നതിനും ജൂറി വിധിച്ചു